ക്ഷേമ പെൻഷൻ ഉയർത്തുമോ?; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ
സംസ്ഥാന ബജറ്റ് നാളെ. കേന്ദ്ര ബജറ്റിലെ അവഗണനയ്ക്ക് പരിഹാരമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റില്‍ എന്ത് കരുതിവെക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതി, ക്ഷേമപെന്‍ഷന്‍ വർധിപ്പിക്കൽ തുടങ്ങി പ്രതീക്ഷകള്‍ നിരവധിയാണ്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. ക്ഷേമപെന്‍ഷന്‍ 2500 ആക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാര്‍, അവസാന സമ്പൂര്‍ണ ബജറ്റിലെങ്കിലും വാക്ക് പാലിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 100- രൂപ മുതല്‍ 200 രൂപ വരെ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാന സര്‍ക്കാരിന് പൂര്‍ത്തിയാക്കാന്‍ നിരവധി ഉത്തരവാധിത്വങ്ങളുണ്ട്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് പ്രഥമ പരിഗണന നല്‍കുമോ, അതോ വിഴിഞ്ഞവും, അടിസ്ഥാന സൗകര്യ വികസനത്തിനുമാകുമോ പ്രധാന്യം.
കേന്ദ്ര ബജറ്റിലെ അവഗണന മറികടക്കാനും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനും എന്ത് ചെയ്യുമെന്ന ചോദ്യം പ്രധാനമാണ്. കിഫ്ബി റോഡുകളിലെ യൂസര്‍ ഫീ യില്‍ മന്ത്രി സഭ തീരുമാനമെടുത്തിട്ടില്ല. ബജറ്റില്‍ ഇതില്‍ പ്രഖ്യാപനം ഉണ്ടാകുമോ എന്നതും അറിയേണ്ടതുണ്ട്. ബജറ്റിന് മുന്നോടിയായി മദ്യവില ഉയര്‍ത്തിയിരുന്നു. ഇനി ബജറ്റിൽ ഉയര്‍ത്താന്‍ സാധ്യത കുറവാണ്.
പ്രളയം, കിഫ്ബി മുതല്‍, റോഡ് സുരക്ഷ സെസ് വരെ ആറ് സെസ്സുകള്‍ ഇപ്പോള്‍ പിരിക്കുന്നുണ്ട്. ഇതിന് പുറമെ കൂടുതല്‍ സെസ് വരുമോ എന്നതും പ്രധാനം. കഴിഞ്ഞ ബജറ്റില്‍ വിപണി ഇടപെടലിന് തുക വകയിരുത്താത്തത് സിപിഐ-സിപിഐഎം മുന്നണി തര്‍ക്കത്തിലേയ്ക്ക് വരെ കാരണമായിരുന്നു. ഇത് ഈ ബജറ്റിലും ആവര്‍ത്തിക്കുമോ. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.