NationalTop News

ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

Spread the love

ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാന വോട്ടും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ അനായാസ വിജയം നേടിയ ആം ആദ്മി പാര്‍ട്ടി നാലാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.

എന്നാല്‍ ബിജെപിയില്‍ നിന്ന് കടുത്ത മത്സരമാണ് ഇത്തവണ നേരിടുന്നത്. ഡല്‍ഹി മദ്യന അഴിമതിയും കെജ്‌രിവാളിന്റെ വസതി മോടി പിടിപ്പിക്കലും യമുന മലിനീകരണവും അടക്കം അനവധി ആരോപണങ്ങളാണ് പ്രചരണത്തിനായി ബിജെപി ഇത്തവണ ഉപയോഗിച്ചത്. ഒപ്പം കേന്ദ്രബജറ്റും നികുതിയിളവും മധ്യവര്‍ഗ വോട്ടര്‍മാര്‍ നിര്‍ണായകമായ ഡല്‍ഹിയില്‍ ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ടുതവണയും ചിത്രത്തില്‍ ഇല്ലാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും മുന്‍നിര്‍ത്തി തിരിച്ചുവരാനുള്ള നീക്കമാണ് നടത്തുന്നത്.

ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും പ്രചാരണകളത്തിലിറങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കരുത്തുപകരാന്‍ പ്രിയങ്ക ഗാന്ധിയാണെത്തിയത്.നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രചരണം മികച്ച രീതിയില്‍ ആയിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അരവിന്ദ് കെജ്രിവാളിനെ മുന്നില്‍ നിര്‍ത്തി വോട്ടുറപ്പിക്കുകയാണ് ആം ആദ്മി. ബിജെപി പാര്‍ട്ടിയില്‍ ചേരാന്‍ ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ബിജെപിക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും കീഴടങ്ങി എന്നും വിമര്‍ശനമുണ്ട്. കേന്ദ്ര ബജറ്റിലെ നികുതിയിളവും പ്രഖ്യാപനവും അനുകൂലമാകും എന്ന വിശ്വാസത്തിലാണ് ഇക്കുറി ബിജെപി. മദ്യനയ അഴിമതിയും കെജ്രിവാളിന്റെ ആഡംബര ബംഗ്ലാവും അടക്കം കോണ്‍ഗ്രസും ബിജെപിയും പ്രചാരണ ആയുധമാക്കുന്നുണ്ട്.

സൗജന്യങ്ങള്‍ നല്‍കി രണ്ടാമതും അധികാരത്തില്‍ എത്തിയ ആം ആദ്മി സര്‍ക്കാറിന് ഇക്കുറി അതേ തുറുപ്പുചീട്ടില്‍ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്. അധികാര തുടര്‍ച്ചയ്ക്ക് ആം ആദ്മി ശ്രമിക്കുമ്പോള്‍ അട്ടിമറി ആണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യമിടുന്നത്.