Saturday, May 16, 2026
Latest:
KeralaTop News

നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ പരാമര്‍ശം ന്യായീകരിക്കാനാവാത്ത തെറ്റെന്ന് CPIM കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രവര്‍ത്തന റിപ്പോര്‍ട്ട്

Spread the love

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പിപി ദിവ്യക്കെതിരെ വിമര്‍ശനം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗം ന്യായീകരിക്കാനാവാത്തതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ദിവ്യക്കെതിരായ സംഘടനാ നടപടി പരാമര്‍ശിക്കവേയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനം.

ബിജെപി വളരുന്നുവെന്നും, കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത വോട്ട് ചോര്‍ച്ചയെന്നും സിപിഐഎം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. താഴെത്തട്ടില്‍ അണികളും നേതാക്കളും തമ്മില്‍ അകലം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് അതൃപ്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

തളിപ്പറമ്പില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്നലെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ ഭാഗമായ മൂന്ന് ലോക്സഭ മണ്ഡലങ്ങളില്‍ മൂന്നിടത്തും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത് എന്നതുള്‍പ്പടെ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടിലെ ഭാഗത്താണ് പ്രധാനപ്പെട്ട പരാമര്‍ശങ്ങളുള്ളത്. കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത അപ്രതീക്ഷിത വോട്ട് ചോര്‍ച്ചയുണ്ടായി. ബിജെപിയുടെ സാന്നിധ്യം പലയിടങ്ങളിലും വര്‍ധിച്ചു. വോട്ട് വര്‍ധന ബിജെപി പലയിടങ്ങളിലും ഉണ്ടാക്കിയത് അപ്രതീക്ഷിതമാണ്. ബിജെപിക്ക് നേട്ടമുണ്ടായത് ശ്രദ്ധയോടും ഗൗരവത്തോടും കൂടി വീക്ഷിക്കേണ്ടതാണ് എന്നത് എടുത്ത് പറയുന്നു.

താഴേതട്ടില്‍ അണികളും ബിജെപിയും തമ്മിലുള്ള അകലം വര്‍ധിക്കുന്നു എന്നതാണ് മറ്റൊരു പരാമര്‍ശം. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ലഭ്യമാകാന്‍ സാധ്യതയുള്ള വോട്ടുകളുടെ കാര്യത്തിലുള്ള കണക്ക് താഴേത്തട്ടില്‍ നിന്ന് ലഭിച്ചിരുന്നു. ഇത് പാടെ തെറ്റുന്ന സ്ഥിതിയാണ് പിന്നീടുണ്ടായത്. അത് പരാമര്‍ശിച്ചു കൊണ്ടാണ് വിമര്‍ശനം. വോട്ട് ചോര്‍ച്ച തിരിച്ചറിയാതെ പോയത് താഴേത്തട്ടില്‍ അണികളും നേതാക്കളും തമ്മിലുള്ള അകലം വര്‍ധിക്കുന്നതിനാലാണ്. അത് നികത്താനാവശ്യമായ ഇടപെടല്‍ ഉണ്ടാവണം.

മികവുള്ള പുതിയ കേഡര്‍മാരെ വളര്‍ത്താനാകുന്നില്ല.നേതാക്കളുടെ അപക്വമായ പെരുമാറ്റവും പ്രതികരണങ്ങളുംപാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച പരിശോധിക്കണമെന്ന് കീഴ്ഘടകങ്ങളില്‍ ചര്‍ച്ച വന്നുവെന്നും പരാമര്‍ശമുണ്ട്. വനം വകുപ്പിനും സമ്മേളനത്തില്‍ വിമര്‍ശനമുണ്ട്. വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് അതൃപ്തിയെന്നാണ് പരാമര്‍ശം.