Friday, February 7, 2025
KeralaTop News

പാലക്കാട് ബിജെപിയിലെ നാടകീയ നീക്കങ്ങള്‍ക്ക് ക്ലൈമാക്‌സ്; പ്രശാന്ത് ശിവന്‍ പുതിയ അധ്യക്ഷന്‍; ഇടഞ്ഞുനിന്നവരെ അനുനയിപ്പിച്ച് ആര്‍എസ്എസ്

Spread the love

വിവാദങ്ങള്‍ക്കിടെ പാലക്കാട് ബിജെപിയില്‍ പുതിയ ജില്ലാ അധ്യക്ഷന്‍ ചുതമലയേറ്റു. യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പുതിയ അധ്യക്ഷന്‍. വലിയ സ്വീകരണം നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രശാന്ത് ശിവനെ വരവേറ്റത്. എങ്കിലും നഗരസഭയിലെ വിമതവിഭാഗം കൗണ്‍സിലേഴ്‌സ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ഇടഞ്ഞുനില്‍ക്കുന്ന കൗണ്‍സിലേഴ്‌സ് ഉടന്‍ രാജിവച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് ഇവരെ അനുനയിപ്പിച്ചതെന്നാണ് സൂചന

ബിജെപി ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ നോമിനിയായ പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനായി ഏകപക്ഷീയമായി തെരഞ്ഞെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍ ഇടഞ്ഞുനില്‍ക്കുന്നത്. പ്രശാന്ത് ചുമതലയേറ്റാലുടന്‍ ഇവര്‍ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു സൂചന. ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ 9ഓളം കൗണ്‍സിലര്‍മാര്‍ രാജി വെക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആര്‍എസിഎസിന്റെ നേതൃത്വത്തിലാണ് അനുരഞ്ജന ചര്‍ച്ചകള്‍ നടന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്മിതേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു, മുതിര്‍ന്ന അംഗം എന്‍ ശിവരാജന്‍, കെ ലക്ഷ്മണന്‍ എന്നിവരുള്‍പ്പെടെയായിരുന്നു ഇടഞ്ഞ് നിന്നിരുന്നത്.

ബിജെപിയില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ ചെറിയ ചില അസ്വാരസ്യങ്ങളുണ്ടാകുമെന്നും അത് മറികടക്കാനുള്ള സംഘടനാശേഷി പാര്‍ട്ടിക്കുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ പാല വീണ ചെകുത്താനെ പോലെ നടക്കുകയാണ്. സന്ദീപ് അങ്ങോട്ട് പോയിട്ട് ഒന്നും നടന്നില്ലെന്നും പിന്നെങ്ങനെ സന്ദീപ് ബിജെപിയില്‍ നിന്നും ആളുകളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുപോകുമെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. പാലക്കാട് ബിജെപിയിലുണ്ടായ തര്‍ക്കങ്ങള്‍ക്കെല്ലാം ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. പരാതി ഉണ്ടെങ്കില്‍ പാര്‍ട്ടി യോഗങ്ങളില്‍ ഉന്നയിക്കണമായിരുന്നെന്നും പാര്‍ട്ടി ഇരുമ്പ് മറയ്ക്കുള്ളിലല്ലെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.