ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാകണം; വനം വകുപ്പിൽ സ്ലീപ്പർ സെൽ രൂപീകരിച്ച് സർക്കാർ
വനമേഖലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനായാണ് സ്ലീപ്പർ സെൽ രൂപീകരിച്ചിരിക്കുന്നത്. ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിനാണ് സ്ലീപ്പർ സെല്ലുകളുടെ നിയന്ത്രണം. ഓരോ ജില്ലകളിലും ഫ്ലൈയിംഗ് സ്ക്വാഡുകൾ പ്രവർത്തിക്കെയാണ് പുതിയ തീരുമാനം. വനംവകുപ്പിലെ അതാത് ഓഫീസുകളിൽ നിന്ന് തന്നെ സ്ലീപ്പർ സെല്ലിന്റെ പ്രവർത്തനം നടത്തണമെന്നാണ് നിർദേശം. അഡീഷണൽ പ്രിൻസിപ്പിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ശുപാർശയെ തുടർന്നാണ് ഉത്തരവ്.
രഹസ്യ വിവരശേഖരണത്തിനായി വനം വകുപ്പിൽ സ്ലീപ്പർ സെൽ രൂപീകരിച്ച് സർക്കാർ. ഓരോ സർക്കിളുകളിലും സ്ലീപ്പർ സെല്ലിൽ 5 വീതം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കും. ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാക്കാനാണ് തീരുമാനം. രഹസ്യവിവര ശേഖരണത്തിനായി കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും.
അതാത് സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും വേണം. ഇന്റലിജൻസ് സെല്ലിനായിരിക്കും സ്ലീപ്പർ സെൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യേണ്ടത്. ഇന്റലിജൻസ് സെൽ റിപ്പോർട്ട് അതാത് വനം സർക്കിളിലേക്ക് കൈമാറും. ഒന്നു മുതൽ അഞ്ച് വർഷം വരെയാണ് സ്ലീപ്പർ സെല്ലിലെ ഉദ്യോഗസ്ഥരുടെ കാലാവധി. കാര്യക്ഷമത അനുസരിച്ച് കാലാവധി നീട്ടിനൽകും.