KeralaTop News

മുതലപ്പൊഴിയിൽ 177 കോടി രൂപയുടെ ഫിഷിംഗ് ഹാർബർ വികസന പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

Spread the love

മുതലപ്പൊഴിയിൽ 177 കോടി രൂപയുടെ ഫിഷിംഗ് ഹാർബർ വികസന പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം. സംസ്ഥാന സർക്കാർ സമർപ്പിച്ച പുതിയ ഡിപിആറിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി. പദ്ധതി വിഹിതത്തിൻ്റെ നാൽപ്പത് ശതമാനം കേരളം വഹിക്കണം.

മുതലപ്പൊഴി തുറമുഖത്തിന്റെ വിപുലീകരണ പദ്ധതി ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.മുതലപ്പൊഴിയിൽ ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി ചിലവുവരുന്ന 177 കോടി രൂപയിൽ 106.2 കോടി രൂപ കേന്ദ്രവും 70.80 കോടി രൂപ സംസ്ഥാനവും വഹിക്കണം. മുതലപ്പൊഴി ഫിഷിങ് ഹാർബർ വിപുലീകരണത്തോടുകൂടി 415 യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾക്ക് ലാൻഡ് ചെയ്യാനാകും. അതുവഴി പ്രതിവർഷം 38142 മെട്രിക് ടൺ മത്സ്യം ഇറക്കാനാകും. ഈ പദ്ധതിയിലൂടെ പതിനായിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.

സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസത്തിനായി 287 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു. കാസർഗോഡ് ഫിഷിംഗ് ഹാർബർ വിപുലീകരണം, മലപ്പുറം പൊന്നാനി ഹാർബർ നവീകരണം,കോഴിക്കോട് പുത്തിയാപ്പ ഹാർബർ നവീകരണവും ആധുനികവൽകരണവും,കൊയിലാണ്ടി ഹാർബർ നവീകരണം, FIDF ഉപയോഗിച്ച് ആലപ്പുഴയിൽ, ആർത്തുങ്കൽ ഹാർബർ വികസനവും ഇതിൽ ഉൾപ്പെടുന്നു.