KeralaTop News

‘വിമര്‍ശനത്തിന് നല്ല ഭാഷ ഉപയോഗിക്കാം’ ; മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ സിപിഐഎം നിലപാട്

Spread the love

മാധ്യമങ്ങള്‍ക്ക് എതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. വിമര്‍ശനത്തിന് ഉപയോഗിക്കേണ്ട ഭാഷ ഇതല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രതികരണം വിവാദത്തിന് ഇടയാക്കിയെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ശക്തമായ വിമര്‍ശനത്തിന് നല്ല ഭാഷ ഉപയോഗിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഭിപ്രായം.സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമര്‍ശനത്തിന് അടിസ്ഥാനപരമെന്ന ദ്വയാര്‍ത്ഥമുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

കൃഷ്ണദാസിന്റേത് ഒറ്റപ്പെട്ട വാക്കെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും ഒരു വാക്കിനെക്കുറിച്ച് തര്‍ക്കിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ സമൂഹത്തിലെ ജനാധിപത്യ പ്രവര്‍ത്തനമാണ്. ഇടതുപക്ഷ വിരുദ്ധമായി വിമര്‍ശനം ആവാം തെറ്റില്ല. തെറ്റായ കാര്യങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികമായും തിരിച്ചു പറയും. സിപിഐഎമ്മിന്റെ നിലപാട് മാധ്യമപ്രവര്‍ത്തകരോട് സ്‌നേഹവും സൗഹൃദവും വേണം എന്നതാണ്. അത് കണ്ടാല്‍ മതി. കൃഷ്ണദാസിന്റേത് ഒറ്റപ്പെട്ട വാക്ക്. ഒരു പദത്തെ മാത്രം അടര്‍ത്തിയെടുത്ത് വിശകലനം ചെയ്യരുത്. വിമര്‍ശനങ്ങള്‍ക്കും അല്ലാതെയും നല്ല പദപ്രയോഗങ്ങള്‍ ഉപയോഗിക്കണം – എ.വിജയരാഘവന്‍ വ്യക്തമാക്കി.

ഇറച്ചിക്കടയിലെ പട്ടി പരാമര്‍ശം പാര്‍ട്ടി നിലപാട് അല്ലെന്ന് പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. മാധ്യമങ്ങളോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക് മാത്രമല്ല വേദനിക്കുക. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ഞങ്ങളും മനുഷ്യരല്ലേ. എന്നു വെച്ച് ഉപയോഗിച്ച വാക്കിനോടൊന്നും പാര്‍ട്ടിക്ക് യോജിപ്പില്ല. ഒരോ മനുഷ്യര്‍ക്കും ഒരോ ശൈലിയാണ് – അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ ഉണ്ടാക്കിയ കുഴപ്പത്തിനുള്ള മറുപടിയാണ് കൃഷ്ണദാസ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മാധ്യമപ്രവര്‍ത്തകരെ പട്ടികളോട് ഉപമിച്ച പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണ് എന്‍എന്‍ കൃഷ്ണദാസ്. അബദ്ധത്തില്‍ പറഞ്ഞതല്ല ആക്കാര്യമെന്നും സാഹചര്യം കണ്ടപ്പോള്‍ പറയാന്‍ തോന്നിയതാണെന്നും കൃഷ്ണദാസ് പറഞ്ഞു. പട്ടി പരാമര്‍ശം അദ്ദേഹം ആവര്‍ത്തിച്ചു. തന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്ന Kuwj യോട് പരമപുച്ഛമെന്നും പറഞ്ഞു.