KeralaTop News

‘നവീന്റെ വേര്‍പാടില്‍ നഷ്ടബോധവും പതര്‍ച്ചയും’, കുടുംബത്തിന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ കത്ത്

Spread the love

എഡിഎം കെ നവീന്‍ ബാബുവിന്റെ കുടുംബത്തിന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ കത്ത്. പത്തനംതിട്ട സബ്കളക്ടര്‍ വഴിയാണ് ദുഖം പ്രകടിപ്പിച്ചു കൊണ്ടുള്ള കത്ത് കുടുംബത്തിന് കൈമാറിയത്.

പ്രിയപ്പെട്ട നവീനിന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കള്‍ക്കും എന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്. പത്തനംതിട്ടയില്‍ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് താന്‍ ഇത് എഴുതുന്നതെന്നും ഇന്നലെ നവീനിന്റെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നതുവരെ പത്തനംതിട്ടയിലുണ്ടായിരുന്നുവെന്നും കത്തില്‍ പറയുന്നു. നേരില്‍ വന്നു ചേര്‍ന്നു നില്‍ക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. നവീന്റെ കൂടെയുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെക്കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീനിന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല. ഇന്നലെ വരെ എന്റെ തോളോട് തോള്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച വ്യക്തി ആയിരുന്നു. എട്ടു മാസത്തോളമായി എനിക്കറിയാവുന്ന നവീന്‍..എനിക്ക് എന്തു കാര്യവും വിശ്വസിച്ചു ഏല്‍പ്പിക്കാവുന്ന പ്രിയ സഹപ്രവര്‍ത്തകന്‍..

സംഭവിക്കാന്‍ പാടില്ലാത്ത നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാന്‍ മനസ്സ് വെമ്പുമ്പോഴും, നവീനിന്റെ വേര്‍പാടില്‍ എനിക്കുള്ള വേദനയും, നഷ്ടബോധവും. പതര്‍ച്ചയും പറഞ്ഞറിയിക്കാന്‍ എന്റെ വാക്കുകള്‍ക്ക് കെല്‍പ്പില്ല.
എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍… ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്ത് ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുന്നുള്ളൂ…പിന്നീട് ഒരവസരത്തില്‍ നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ വീട്ടിലേക്ക് വരാം – എന്നാണ് കത്തില്‍ പറയുന്നത്.

ആദ്യം മുതല്‍ അവസാനം വരെ ഖേദപ്രകടനം എന്ന നിലയിലാണ് കത്ത്. എന്നാല്‍ എന്തുകൊണ്ടാണ് നവീന്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ച വേളയില്‍ അതിനെ എതിര്‍ക്കാതിരുന്നതെന്നതിന് വിശദീകരണം നല്‍കാന്‍ കളക്ടര്‍ തയാറായിട്ടില്ല. നവീന്റെ കുടുംബം ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതിന്റെ വേദനയും നവീന്റെ വേര്‍പാടിലുള്ള ദുഖവും മാത്രമാണ് കത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നവീനിന്റെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നത് വരെ അദ്ദേഹം പത്തനംതിട്ടയില്‍ തുടര്‍ന്നിരുന്നു. എന്നാല്‍ കുടുംബം അദ്ദേഹത്തിന് വീട്ടിലേക്ക് എത്താന്‍ അനുവാദം നല്‍കിയിരുന്നില്ല. കണ്ണൂര്‍ ജില്ലാ കളക്ടറെ കാണാന്‍ താല്‍പ്പര്യമില്ലെന്ന് കുടുംബം അറിയിക്കുയായിരുന്നു.