മദ്രസകൾ നിർത്തലാക്കണം; കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ കേരളത്തിലെ മുസ്ലിം സംഘടനകൾ
മദ്രസകൾ നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം വന്നയുടൻ കേരളത്തിലെ മുസ്ലിം സംഘടനകൾ കടുത്ത എതിർപ്പ് ഉയർത്തുകയാണ്. ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുകയാണ് സർക്കാർ എന്നാരോപിച്ച ഇ ടി മുഹമ്മദ് ബഷീർ എംപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അപകടകരമായ പ്രസ്താവനയെന്നും മുസ്ലിം ലീഗ് നിയമനടപടി ആലോചിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
കേരളത്തിലെ മദ്രസകളെ നിർദ്ദേശം ബാധിക്കില്ലെന്നും എന്നാൽ ആശങ്കയുണ്ടെന്നും നടപടിയെ ജനാധിപത്യ രീതിയിൽ എതിർക്കുമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ ട്വന്റി ഫോറിനോട് വ്യക്തമാക്കി.
Read Also: ‘മദ്രസകള്‍ക്കെതിരെയുള്ള നീക്കം മൗലികാവകാശ ലംഘനം’: അബ്ദു സമ്മദ് പൂക്കോട്ടൂര്‍
തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള വർഗീയ അജണ്ട എന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു. നിയമവിരുദ്ധമെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പികെ നൂർ ബിന റഷീദ്. സംഘപരിവാർ അജണ്ട എന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ആശങ്ക അറിയിക്കുമെന്നും ഉമർ ഫൈസി മുക്കവും പറഞ്ഞു. കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ പൗരത്വ ഭേദഗതി നിയമത്തിൽ ഉയർത്തിയത് പോലുള്ള കൂട്ടായ പ്രതികരണം നടത്താനാണ് സംഘടനകൾ ഒരുങ്ങുന്നത്.
എന്നാൽ നടപടി ഉദ്ദേശശുദ്ധിയോടെ എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമാണ് കമ്മീഷൻന്റെ നിർദ്ദേശമെന്ന വിലയിരുത്തലിലാണ് സമുദായ നേതാക്കൾ.