NationalTop News

ബംഗ്ലാദേശിലെ കാളീദേവി ക്ഷേത്രത്തിൽ നരേന്ദ്ര മോദി സമർപ്പിച്ച കിരീടം മോഷണം പോയി

Spread the love

ബംഗ്ലാദേശ് ജശോരേശ്വരി ക്ഷേത്രത്തിൽ കാളി പ്രതിഷ്ഠയിലെ കിരീടം കവർന്നു.2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയ സമയത്ത് സമർപ്പിച്ചതാണ് ഈ കിരീടം. സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമ്മിച്ച കിരീടമാണിത്. ദേശീയ വാർത്താ ഏജൻസിയായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നലെയാണ് കവർച്ച നടന്നത്. ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് കാളി പ്രതിഷ്ഠയിലെ കിരീടം നഷ്ടമായ വിവരം ആദ്യം കാണുന്നത്. തുടർന്ന് വിവരം എല്ലാവരെയും അറിയിച്ചു.

സംഭവത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ തൈസുല്‍ ഇസ്ലാം പറഞ്ഞു. സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ച കിരീടത്തിനു സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. ഹിന്ദു പുരാണമനുസരിച്ച് ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അനാരി എന്ന ബ്രാഹ്മണനാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് വിശ്വാസം. പിന്നീട് ഇത് പതിമൂന്നാം നൂറ്റാണ്ടിൽ ലക്ഷ്മൺ സെൻ നവീകരിക്കുകയും ഒടുവിൽ പതിനാറാം നൂറ്റാണ്ടിൽ രാജ പ്രതാപാദിത്യ ക്ഷേത്രം പുനർനിർമിക്കുകയും ചെയ്തു.