MoviesTop News

വിവാദ സംഭാഷണങ്ങൾ നീക്കണം, അതുവരെ റിലീസ് ചെയ്യരുത്; രജനികാന്തിന്റെ വേട്ടയ്യനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

Spread the love

നടൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘വേട്ടയ്യ’നിലെ പൊലീസ് ഏറ്റുമുട്ടലുകളെ പ്രകീര്‍ത്തിക്കുന്ന സംഭാഷണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. നീക്കം ചെയ്യുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യം. കെ പളനിവേലുവാണ് ഹർജി സമർപ്പിച്ചത്.

റിലീസിനോട് അനുബന്ധിച്ച് പുറത്തുവിട്ട ടീസറിലെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കുറ്റവാളികള്‍ക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ കൂടിയാണെന്ന് രജനികാന്ത് അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം പറയുന്നുണ്ട്. ഈ സംഭാഷണമാണ് ഹര്‍ജി കൊടുക്കാന്‍ കാരണമായത്. ഇത്തരത്തിലുള്ള വ്യാജ പൊലീസ് ഏറ്റുമുട്ടലുകള്‍ നിയമവിരുദ്ധവും ഭരണഘടന ലംഘനവുമാണ്. അത്തരം കാര്യങ്ങളെ മഹത്ത്വവത്കരിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു. മാറ്റങ്ങൾ വരുത്തുന്നത് വരെ റിലീസ് തടയണമെന്നും പളനിവേലു തൻ്റെ ഹർജിയിൽ പരാമർശിച്ചു. ഡിവിഷൻ ബെഞ്ച് ഹർജി സ്വീകരിച്ച് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ് ആര്‍ സുബ്രഹ്‌മണ്യന്‍, ജസ്റ്റിസ് എല്‍ വിക്ടോറിയ ഗൗരി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘വേട്ടയ്യന്‍ ‘ ഈ വരുന്ന 10 ന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിൽ രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണാ ദഗ്ഗുബതി, ഫഹദ് ഫാസിൽ, ദുഷാര വിജയൻ, മഞ്ജു വാര്യർ, റിതിക സിംഗ്, അഭിരാമി, രക്ഷൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ.
2 മണിക്കൂർ 43 മിനിറ്റ് 25 സെക്കൻഡ് (163 മിനിറ്റ്) ദൈർഘ്യമുള്ള ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

അതേസമയം, ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രജനികാന്ത് ആശുപത്രി വിട്ടു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരാഴ്ച വിശ്രമം തുടരണമെന്നും ഡോക്ടർമാരുടെ നിർദേശമുണ്ട്. സെപ്റ്റംബര്‍ 30നാണ് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.