KeralaTop News

ഹേമ കമ്മിറ്റി റിപ്പോർട്ട്; പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല, കേസുമായി പോകാൻ ഇരകളെ നിർബന്ധിക്കാനാവില്ല

Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലെടുത്ത നടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം സർക്കാർ മുഖേന കൈമാറിയതിനൊപ്പം രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയും ഹൈക്കോടതിയിൽ വിവരങ്ങൾ ധരിപ്പിച്ചു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിലും സർക്കാരിന്റെ സത്യവാങ്മൂലം പ്രത്യേകമായും സമർപ്പിക്കുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയ പലരും പ്രതികളുടെ പേരുവെളിപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസുമായി മുന്നോട്ടു പോകാൻ ഇരകളെ നിർബന്ധിക്കാൻ ആവില്ലെന്നും
ഹൈക്കോടതി പ്രത്യേക ബഞ്ച് വ്യക്തമാക്കി.

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തു കൊണ്ടുവരാനാണ് പലരും കാര്യങ്ങൾ വെളിപ്പെടുത്തിയത്. യാതൊരു സമ്മർദവും ഇല്ലാതെയാണ് കേസുമായി മുന്നോട്ടു പോവാൻ താൽപര്യമില്ലെന്ന് മൊഴിനൽകിയവർ തീരുമാനിച്ചതെന്നും കോടതി വിലയിരുത്തി. കൂടാതെ സിനിമ മേഖലയിൽ ഒന്നാകെ വരുത്തേണ്ട മാറ്റങ്ങൾ സർക്കാരും കോടതിയിൽ വിശദീകരിച്ചു. ചലച്ചിത്ര മേഖലയിലെ കമ്മിറ്റികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കി. കേസിൽ നേരത്തെ കക്ഷി ചേർന്ന വനിതാ കമ്മീഷൻ വിനോദ മേഖലക്കായി പുതിയ നിയമ നിർമാണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.