Top NewsWorld

നേപ്പാൾ പ്രളയക്കെടുതിയിൽ മരണസംഖ്യ 217

Spread the love

നേപ്പാളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ ഇതുവരെ 217 ആയി ഉയർന്നു. കിഴക്കൻ,മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം.

തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ കേന്ദ്രീകരിച്ചുള്ള ഗവേഷണ കേന്ദ്രം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന്‍ ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നു . വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മണ്‍സൂണ്‍ കാലത്ത് ദക്ഷിണേഷ്യയില്‍ പതിവാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണെന്നായിരുന്നു വിദഗ്ദര്‍ നിരീക്ഷിച്ചത്.

ഹൈവേകളില്‍ കുടുങ്ങിയവരുള്‍പ്പെടെയുള്ളവരുടെ കണ്ടെത്തലും രക്ഷിക്കലുമാണ് ആദ്യത്തെ മുന്‍ഗണനയെന്ന് ആഭ്യന്ത്ര മന്ത്രാലയം വക്താവ് റിഷി റാം തിവാരി പറഞ്ഞിരുന്നു. ഹെലികോപ്റ്ററുകളും ബോട്ടുകളും ചങ്ങാടങ്ങളും ഉപയോഗിച്ച് 4,000ത്തോളം ആളുകളെ രക്ഷിച്ചതായി നേപ്പാള്‍ സൈന്യം അറിയിച്ചു. കഠ്മണ്ഡുവിലേക്കുള്ള വഴികളിലെ മണ്‍കൂനകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്തുവരികയാണ്.