GulfTop News

പരിശോധന തുടരുന്നു; സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ 15,324 പ്രവാസികൾ കൂടി പിടിയിൽ

Spread the love

റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുമുള്ള പഴുതടച്ച പരിശോധന തുടരുന്നു. സെപ്തംബർ 19 മുതൽ 25 വരെ നടത്തിയ റെയ്ഡിൽ നിയമലംഘനം നടത്തിയ 15,324 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസനിയമ ലംഘനം നടത്തിയതിന് 9,235, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചതിന് 3,772, തൊഴിൽനിയമ ലംഘനം നടത്തിയതിന് 2,317 പേരാണ് അറസ്റ്റിലായത്.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,226 പേർ അറസ്റ്റിലായി. ഇവരിൽ 48 ശതമാനം യമനികളും 51 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. 116 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. മൊത്തം 6,520 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു. 1,385 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷ ൻ പൂർത്തിയാക്കാൻ വേണ്ടിയും റഫർ ചെയ്തു.

താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത നാലുപേരും അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവരിൽ 11,894 പേരെ നാടുകടത്തി. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു