NationalTop News

മകന്റെ കളിപ്പാട്ടം, ഫോണുകളും വാച്ചും ചെരിപ്പും; അര്‍ജുന്റെ ലോറിയുടെ ക്യാബിന്‍ പരിശോധനയില്‍ ഉള്ളുലയ്ക്കും കാഴ്ചകള്‍

Spread the love

അര്‍ജുന്റെ ലോറിയുടെ ക്യാബിന് ഉള്ളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കുഞ്ഞിന്റെ കളിപ്പാട്ടം ഉള്‍പ്പടെയുള്ള വസ്തുക്കള്‍. തന്റെ വണ്ടിക്ക് സമാനമായ കുഞ്ഞ് ലോറി അര്‍ജുന്‍ ലോറിക്കുള്ളില്‍ കരുതിയിരുന്നു. ക്യാബിനില്‍ നിന്ന് ഇത് പുറത്തെടുത്തത് നെഞ്ചുലയ്ക്കുന്ന കാഴ്ചയായി. അര്‍ജുന്റെ വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന പുതപ്പും ചെരിപ്പുകളും വാച്ചും ബാഗുമുള്‍പ്പടെ ക്യാബിനില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഫോണുകളാണ് വണ്ടിയില്‍ നിന്ന് ലഭിച്ചത്.

വണ്ടിയില്‍ നിന്ന് കിട്ടിയത് അര്‍ജുന്റെ ഫോണാണെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ സ്ഥിരീകരിച്ചു. അസ്ഥിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ലോറിക്കുള്ളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാബിനുള്ളില്‍ വിശദമായ പരിശോധന നടത്തിയത്.

അര്‍ജുന്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് കൈമാറിയേക്കും. മംഗളൂരു ഫോറന്‍സിക് ലാബിലേക്ക് അയച്ച ഡിഎന്‍എ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാര്‍വാര്‍ ജില്ലാ പൊലീസ് മേധാവി എം.നാരായണ പറഞ്ഞു. ലോറിയുടെ ക്യാബിനില്‍ നിന്ന് ലഭിച്ചത് അര്‍ജുന്റെ ശരീരഭാഗങ്ങളാണെന്ന് ഉറപ്പിക്കുമ്പോഴും നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് അനിവാര്യമാണ്. ഡിഎന്‍എ പരിശോധന ഫലത്തിലൂടെ സ്ഥിരീകരിച്ചാല്‍ മൃതദേഹം ബന്ധുക്കക്കള്‍ക്ക് വിട്ടുനല്‍കും. ഇതിനായി അര്‍ജുന്റെയും, സഹോദരന്‍ അഭിജിത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ മംഗളൂരുവിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.