KeralaTop News

എഡിജിപിയുടെ തൃശൂർപൂരം റിപ്പോർട്ട് ‘തട്ടിക്കൂട്ട്’; പരിഹാസവുമായി CPI മുഖപത്രം

Spread the love

എഡിജിപി എം ആർ അജിത്കുമാർ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിനെ പരിഹസിച്ച് സിപിഐ മുഖപത്രം. ‘കലക്കാതെ കലങ്ങുന്ന നീർച്ചുഴിപോലെയാണ് പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. എസ്പിയുടേയും നടത്തിപ്പുകാരുടേയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ടാണ് ഇതെന്നും എഡിജിപി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെ’? എന്നുമായിരുന്നു മുഖപത്രത്തിലെ വിമർശനം.

തൃശൂര്‍പൂരം കലക്കല്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എം ആര്‍ അജിത് കുമാര്‍. ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കുലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പരിചയക്കുറവുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ട്. പുരം കലക്കല്‍ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. കലക്കലില്‍ പ്രതിഷേധിക്കുന്ന ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ചിത്രം.

ആരും പൂരം കലക്കിയിട്ടില്ലെങ്കിലും കലങ്ങിയെന്നാണ് റിപ്പോർട്ട്, പൂരംകലക്കി സുരേഷ് ഗോപിയെ എങ്ങനെ വിജയിപ്പിക്കാം എന്ന് ഗൂഡാലോചന നടന്നുവെന്നും അജിത് കുമാർ നടത്തുന്ന നീക്കങ്ങൾ വീഡിയോയിൽ കാണാം, നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാവുകയാണ്, സിപിഐ മുഖപത്രമായ ജനയുഗത്തിലെ ആക്ഷേപഹാസ്യ പംക്തിയായ വാതില്‍പ്പഴുതിലൂടെ എന്ന കോളത്തില്‍ കുറിച്ചു.

അതേസമയം, പൂരം അലങ്കോലപ്പെട്ടതില്‍ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്നും ഉത്തരവാദിത്തം അന്നത്തെ കമ്മീഷ്ണറുടെ തലയില്‍കെട്ടിവെച്ചുമുള്ള റിപ്പോര്‍ട്ടാണ് എഡിജിപി എം ആർ അജിത്കുമാർ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ അജിത് കുമാറാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിഎസ്.സുനില്‍ കുമാറടക്കം പൂരം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാരിന് മുന്നില്‍ ഇത്തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.