NationalTop News

ഏകാധിപത്യത്തിലേക്ക് നീങ്ങും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി രാജ്യത്തിന് ആപത്ത്’; കമൽ ഹാസൻ

Spread the love

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നടപ്പാക്കുന്നതിനെ വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. പദ്ധതി രാജ്യത്തിന് ആപത്താണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളുടെ ഉദാഹരണങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. രാജ്യത്ത് ഒരു പേര് മാത്രം ഉയർന്ന് വരാൻ പദ്ധതി കാരണമാകും.
ഏകാധിപത്യത്തിലേക്ക് രാജ്യം നീങ്ങും. ഒരു വിഷയത്തിലേക്ക് മാത്രം തെരഞ്ഞെടുപ്പ് ചുരുങ്ങും. ഇന്ത്യക്ക് ഈ ആശയം ആവശ്യമില്ലെന്നും കമലഹാസൻ പറഞ്ഞു. മക്കൾ നീതി മയ്യം ജനറൽ അസംബ്ലി മീറ്റിങിൽ ആയിരുന്നു കമൽ ഹാസന്റെ പ്രതികരണം. അതേസമയം കമലഹാസനെ പാർട്ടി ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തു.

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നും ഉന്നത വൃത്തങ്ങളില്‍നിന്ന് സൂചനകളുണ്ട്. കേന്ദ്രനീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതില്‍ സമവായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ മൂന്ന് കേന്ദ്രമന്ത്രിമാരെ നിയോഗിച്ചു. കോണ്‍ഗ്രസ് വൈകാതെ യോഗംചേരും. ഭരണഘടന ഭേദഗതി ആവശ്യമായതിനാല്‍ എന്‍.ഡി.എ മാത്രം വിചാരിച്ചാല്‍ ബില്‍ പാര്‍ലമെന്റ് കടക്കില്ല.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. അതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അനുനയ നീക്കം നടത്തുന്നത്. പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു എന്നിവരെ മന്ത്രിസഭ ചുമതലപ്പെടുത്തി.