KeralaTop News

കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും

Spread the love

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സിനിമാ താരങ്ങൾ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ ഇന്നലെ വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞ മേയ് മാസത്തിൽ ആണ് പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയിൽ തന്നെ സ്റ്റേജ് 4 കാൻസർ ആണ് കണ്ടെത്തിയത്. സെപ്തംബർ 3 ന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ചിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.

14 വയസ് മുതൽ 79 വയസ് വരെ നീളുന്ന അസാധ്യമായ കലാസപര്യയ്ക്കാണ് കവിയൂർ പൊന്നമ്മ വിട പറയുമ്പോൾ തിരശീല വീഴുന്നത്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്‌സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്.