KeralaTop News

‘പി ശശി ഫയൽ പൂഴ്ത്തി വെച്ചു; ADGP അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണം’; പിവി അൻവർ

Spread the love

എഡിജിപി അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം വൈകിപ്പിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ‌ സെക്രട്ടറി പി ശശിയാണെന്ന് പിവി അൻവർ എംഎൽഎ. വിജിലൻസ് അന്വേഷണം വൈകാൻ കാരണം അന്വേഷണം ശിപാർശ ചെയ്യുന്ന ഫയൽ മുഖ്യമന്ത്രിക്കു മുന്നിൽ എത്താൻ വൈകിയത്. ഫയൽ പൂഴ്ത്തി വെച്ചത് പൊളിറ്റിക്കൽ സെക്രട്ടറിയാണെന്ന് പിവി അൻവർ പറ‍ഞ്ഞു.
എഡിജിപിക്ക് എതിരെയുള്ള അന്വേഷണം നല്ല തീരുമാനമാണെന്ന് പിവി അൻവർ പറഞ്ഞു. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ കെട്ടിട നിർമാണം അന്വേഷണ പരിധിയിൽ വന്നിട്ടില്ല. അത് കൂടി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം നിലവിൽ സാന്ത്യസന്ധമായി നടക്കുന്നുണ്ട്. എന്നാൽ അന്വേഷണത്തിൽ മെല്ലെ പോക്ക് ഉണ്ടെന്ന് പിവി അൻവർ പറഞ്ഞു.

എഡിജിപി എംആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. എഡിജിപിയെ സഹായിക്കുന്ന സംഘം എനിക്ക് എങ്ങനെ തെളിവുകൾ കിട്ടീ എന്ന് അന്വേഷിക്കുന്നുണ്ട്. സ്വർണം കടത്തിയവരുടെ മൊഴി വിശദമായി എടുക്കണമെന്ന് അൻവർ പറഞ്ഞു. പി ശശിക്ക് എതിരെ പാർട്ടി സെക്രട്ടറിക്ക് തെളിവുകൾ സഹിതമാണ് പരാതി നൽകിയത്. കേവലം ആരോപണം അല്ലെന്നും പിവി അൻവർ പറഞ്ഞു.

എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. വിജിലൻസ് മേധാവി യോഗേഷ് ഗുപ്തക്ക് അന്വേഷണ ചുമതല. എഡിജിപിയെക്കൾ ഉയർന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തക്ക് മാത്രമാണ്. 5 വിഷയങ്ങളാണ് അന്വേഷിക്കുക.