NationalTop News

യുവ ഡോക്ടറുടെ ബലാത്സം​ഗക്കൊല: സമരം അവസാനിപ്പിച്ച് ഡോക്ടേഴ്സ്

Spread the love

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാവെ പ്രതിഷേധിച്ച ഡോക്ടേഴ്സ് സമരം അവസാനിപ്പിച്ചു. സെപ്റ്റംബർ 21 മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. കൊല്ലപ്പെട്ട യുവ ഡോക്ടറിന് നീതി തേടി സമരം ചെയ്യുന്ന ഡോക്ടർമാരാണ് സമരം അവസാനിപ്പിച്ചത്.

നാളെ ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്നും സിബിഐ ഓഫീസിലെക്ക്‌ മാർച്ച് നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. സർക്കാർ മുഴുവൻ ആവശ്യങ്ങൾ അംഗീകരിച്ചതുകൊണ്ടല്ല സമരം അവസാനിപ്പിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള പ്രളയത്തെ തുടർന്നുള്ള അടിയന്തര സാഹചര്യം മുൻനിർത്തിക്കൊണ്ട് സമൂഹത്തിന് തങ്ങളുടെ സേവനം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.

ആരോഗ്യ സെക്രട്ടറിയെ മാറ്റണമെന്നും ഡോക്ടേഴ്‌സിന് സുരക്ഷ ഉറുപ്പുവരുത്തുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ രേഖാമൂലം ഉറപ്പ് നൽകണമെന്നും ഉള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ല. വാക്കാൽ മാത്രമാണ് ഉറപ്പ് നൽകിയിരിക്കുന്നത്. താത്കാലികമായി ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ തീരുമാനിച്ചു. സർക്കാരിന്റെ തുടർനടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കും. ആവശ്യമെങ്കിൽ വീണ്ടും സമരത്തിലേക്ക് തിരികെയെത്തുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

മുഖ്യമന്ത്രി മമത ബാനർജിയും ജൂനിയർ ഡോക്ടേഴ്സും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും നീക്കിയിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് പശ്ചിമ ബം​ഗാളിൽ ഉയർന്നത്. കഴിഞ്ഞമാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.