KeralaTop News

സർക്കാർ നിർദേശിക്കട്ടെ’; എം.ആർ അജിത് കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന നിലപാടിൽ വിജിലൻസ്

Spread the love

എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്. തങ്ങൾക്ക് നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്നാണ് വിജിലൻസ് നിലപാട്. അജിത് കുമാറിനെതിരെ ലഭിച്ച അനധികൃത സ്വത്തുസമ്പാദന പരാതികളിലാണ് വിജിലൻസ് തീരുമാനം. പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. അന്വേഷണം വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്നാണ് വിജിലൻസ് തീരുമാനം. പ്രാഥമിക പരിശോധനക്ക് ശേഷമാണ് വിജിലൻസ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്കെത്തിയത്.

ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പി.ക്കെതിരേയുള്ളത്. നേരത്തെ പിവി അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്ന് എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ മൊഴി നൽകിയിരുന്നു. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് അജിത് കുമാര്‍ ഇങ്ങനെ പറഞ്ഞത്.

തനിക്കെതിരെ ഡൂഢാലോചനയുണ്ടെന്നും സംശയിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചും എഡിജിപി മൊഴി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും അജിത് കുമാര്‍ പറഞ്ഞു. അന്‍വറിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഡിജിപി ,എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി മൊഴി രേഖപ്പെടുത്തിയത്.