KeralaTop News

മലപ്പുറത്തെ വിഷ്ണുജിത്തിനെ കാണാതായിട്ട് 6 ദിവസം; ഫോൺ ഒരുതവണ ഓണായി, ഊട്ടി കുനൂർ കേന്ദ്രീകരിച്ച് അന്വേഷണം

Spread the love

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസമാകുന്നു. വിഷ്ണു മേട്ടുപ്പാളയം വഴി പോയതായിട്ടാണ് പൊലീസിന് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം. കാണാതായതിന് ശേഷം വിഷ്ണുജിത്തിന്റെ ഫോൺ ഒരു തവണ ഓണായിട്ടുണ്ട്. ഫോൺ ഓണായ ഊട്ടി-കുനൂർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്.

അതേസമയം സാമ്പത്തിക ഇടപാടിന്‍റെ പേരിൽ സഹോദരനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തോയെന്ന് ആശങ്കയുണ്ടെന്ന് വിഷ്ണുജിത്തിന്‍റെ സഹോദരി ജസ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവസാനം വിളിച്ച ഒരു സുഹൃത്തിനോട് പറഞ്ഞത് എന്തോ ഇഷ്യൂ ഉണ്ട്, അത് തീർത്തിട്ട് വരാം എന്നാണ്. ഒരാൾക്ക് കുറച്ച് പൈസ കൊടുക്കാനുണ്ട്. അത് കൊടുത്ത് തീർത്തില്ലെങ്കിൽ കുറച്ച് സീനാണെന്ന് സഹോദരൻ സുഹൃത്തിനെ വിളിച്ച് പറഞ്ഞതായായി ജസ്ന പറഞ്ഞു.

അതിനിടെ നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റിൽ നിന്നും ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിന്‍റെ വിവാഹം മഞ്ചേരി സ്വദേശിനിയായ യുവതിയുമായി നടക്കേണ്ടിയിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണ്.