Top NewsWorld

കാനഡയില്‍ ട്രൂഡോയ്ക്ക് ഞെട്ടല്‍; പിന്തുണ പിന്‍വലിച്ച് ജഗ്മീത് സിംഗിന്റെ പാര്‍ട്ടി; കടുത്ത ഭരണ പ്രതിസന്ധി

Spread the love

ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ഇതോടെ പുതിയ സഖ്യമുണ്ടാക്കി ഭരണം നിലനിര്‍ത്താന്‍ ട്രൂഡോ നന്നായി വിയര്‍ക്കുമെന്ന് ഉറപ്പാകുകയാണ്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകളെ നേരിടുന്നതില്‍ ട്രൂഡോയുടെ ലിബറല്‍ സര്‍ക്കാര്‍ അശക്തരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഗ്മീത് സിംഗ് പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വിഡിയോയിലൂടെയാണ് പിന്തുിണ പിന്‍വലിക്കുകയാണെന്ന് ജഗ്മീത് സിംഗ് പ്രഖ്യാപിച്ചത്. കോര്‍പറേറ്റ് അത്യാഗ്രഹത്തിന് അടിമയായി കഴിഞ്ഞെന്ന് ട്രൂഡോ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് ഉള്‍പ്പെടെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജഗ്മീതിന്റെ വിഡിയോ.

അടുത്ത വര്‍ഷമാണ് കാനഡയില്‍ ഇനി പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ലിബറലുകള്‍ക്ക് കാനേഡിയന്‍ ജനതയില്‍ നിന്ന് ഒരു അവസരം കൂടി ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ജഗ്മീത് സിംഗ് വിമര്‍ശിച്ചു. ലിബറലുകള്‍ വളരെ ദുര്‍ബലരാണെന്നും എളുപ്പത്തില്‍ കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നവര്‍ ആണെന്നും വളരെ സ്വാര്‍ത്ഥരാണെന്നും വിഡിയോയില്‍ ജഗ്മീത് പറയുന്നു. കണ്‍സര്‍വേറ്റീവുകളെ നേരിടാന്‍ ലിബറലുകള്‍ അശക്തരാണെങ്കിലും തങ്ങള്‍ അങ്ങനെയല്ലെന്നും ജഗ്മീത് സൂചിപ്പിച്ചു.

സെപ്തംബര്‍ 16ന് ഒട്ടാവയില്‍ പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെയാണ് സര്‍ക്കാരിനെ ഭരണപ്രതിസന്ധിയാക്കികൊണ്ട് ജഗ്മീതിന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിക്കുന്നത്. 2022 മാര്‍ച്ചിലാണ് ജഗ്മീതിന്റെ പാര്‍ട്ടി ട്രൂഡോയുടെ പാര്‍ട്ടിയുമായി സഖ്യത്തിലാകുന്നത്. ഖലിസ്ഥാന്‍ നേതാവ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം ഇന്ത്യും കാനഡയും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണമായത് ജഗ്മീതിന്റെ സമ്മര്‍ദം കൊണ്ടാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.