KeralaTop News

‘ആ സിനിമയില്‍ ഉടനീളം അനുഭവിക്കേണ്ടി വന്നത് ഇതിലും ചെറ്റത്തരങ്ങള്‍’ ; പ്രാഞ്ചിയേട്ടന്‍ സിനിമയെ കുറിച്ച് കലാസംവിധായകന്‍

Spread the love

ചലച്ചിത്ര മേഖലയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ പങ്കിട്ട് പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ മനു ജഗദ്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കിട്ടുകൊണ്ടായിരുന്നു പ്രതികരണം. പോലീസ് കേസിലുള്ള ഒരു ഹോട്ടലില്‍ താമസം ഏര്‍പ്പാടാക്കിയത് ഉള്‍പ്പടെയുള്ള അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. ആ സിനിമയില്‍ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങളാണെന്നും മനു കൂട്ടിച്ചേര്‍ത്തു. രഞ്ജിത്താണ് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റിന്റെ സംവിധായകന്‍. എനിക്ക് ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു.. ആ സിനിമയോടും. ഒരു ചീഫ് ടെക്‌നിഷന്‍ ആയ എനിക്കിതാണ് അനുഭവം. ഇവിടെ ഇത്തരം ചെറ്റത്തരങ്ങള്‍ അവസാനിക്കണം – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം;

ഒരു സിനിമയ്ക്കു ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എനിക്ക് അനുവദിച്ചു തന്ന ഒരു ഹോട്ടല്‍. Art director എന്ന രീതിയില്‍ ചെന്നൈയില്‍ നിന്നും അര്‍ധരാത്രി തൃശൂര്‍ റൗണ്ടില്‍ എത്തിയ എനിക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ asst ആയ പ്രൊഡക്ഷന്‍ മാനേജര്‍ കൊണ്ട് ചെന്ന താമസിക്കാനുള്ള സ്ഥലം.

പാതിരാത്രി പ്രസ്തുത ബില്‍ഡിങ്ങിന് താഴെ ചെന്ന് നിന്നപ്പോ കണ്ട രസകരമായ കാര്യം ആ ബില്‍ഡിങ്ങിന് മുന്നില്‍ ഉണങ്ങിക്കരിഞ്ഞ കുറച്ചു പാം ചെടികള്‍ അതിനെയൊക്കെ ബന്ധിച്ചു ഒരു പോലീസ് റിബണ്‍. മുന്‍വശത്തൊക്കെ കരിയിലകളും മറ്റും കൂടികിടക്കുന്നു.. ലൈറ്റ് ഒന്നും തന്നെ കാണുന്നില്ല. അപ്പഴും കരുതിയത് വല്ല സിനിമ ഷൂട്ടിംങ്ങും കഴിഞ്ഞതിന്റെ ലക്ഷണമാണോ എന്നാണ്. പിന്നെ ഒരു ലൈറ്റ് പോലും കാണാനില്ല. രാത്രിയല്ലേ ഇനി ഉറക്കമാവാം എന്ന് കരുതി.ഇത്തിരി നേരം wait ചെയ്തപ്പോ ഒരു പ്രായം ചെന്നൊരു ഒരു മനുഷ്യന്‍ ഒരു ചാവികൂട്ടവുമായി അവിടെ എത്തുന്നു. ഇതെങ്ങനെ ഈ ഹോട്ടലില്‍ നിങ്ങള്‍ എത്തി എന്ന് ഞങ്ങളോട് ചോദിക്കുന്നു. അപ്പോള്‍ ഞാന്‍ സംശയത്തോടെ എന്റൊപ്പമുള്ള പ്രൊഡക്ഷന്‍ മാനേജരെ നോക്കുന്നു. അദ്ദേഹം അതേ ഭാവത്തില്‍ എന്നെയും. അയാളുടെ പിന്നാലെ ഞങ്ങള്‍ ഹോട്ടലിന്റെ മെയിന്‍ ഡോര്‍ തുറന്നു അകത്തേയ്ക്കു..

ചേട്ടാ ഇവിടെയാരും താമസമില്ലേയെന്ന എന്റെ ചോദ്യത്തിന് എന്റെ പൊന്നു സാറെ ഇതൊരു പോലീസ് കേസില്‍ കിടക്കുന്ന പ്രോപ്പര്‍ട്ടിയാണ് അതല്ലേ ഞാനാദ്യമേ ചോദിച്ചെന്നു അങ്ങേര്‍. റൂംസ് മുകളിലാ എന്നദ്ധേഹം പറഞ്ഞപ്പോ ലിഫ്റ്റിനരികിലേയ്ക് നീങ്ങിയ ഞങ്ങളോട് അദ്ദേഹം ഇവിടെ കറണ്ടോ വെള്ളമോ ഇല്ല എന്ന് പറഞ്ഞു. ഞങ്ങളേം കൊണ്ട് 1st ഫ്‌ലോറില്‍ കയറി. ആ കെട്ടിടം മുഴുവന്‍ സഹിക്കാന്‍ പറ്റാത്ത ഒരുവല്ലാത്ത മണം മുകളില്‍ ഒരു room തുറന്നു തന്നു. റൂം തുറന്നപ്പോ കുറെ പ്രാവുകളോ എന്തൊക്കെയോ ചിറകടിച്ചു തുറന്നുകിടന്ന ജനല്‍ വഴി പുറത്തേയ്ക്. മൊബൈല്‍ വെളിച്ചത്തില്‍ നോക്കിയപ്പോള്‍ ഫ്‌ലോര്‍ കാര്‍പെറ്റ് ഉള്‍പ്പെടെ ചുരുട്ടിക്കൂട്ടി കട്ടിലില്‍. റൂം മുഴുവന്‍ അസഹനീയമായ മണം. തുറന്ന ജനലിലൂടെ വലിയ ശബ്ദത്തോടെ തൊട്ടപ്പുറത്തു പൈലിംഗ് നടക്കുന്ന ഏതോ കെട്ടിട നിര്‍മാണം. എന്നോട് കൂടെയുള്ള പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞു ചേട്ടന്‍ ഇങ്ങുവന്നേ എന്നെ പിടിച്ചിറക്കി വെളിയില്‍ കൊണ്ടുപോയി അദ്ദേഹം പറഞ്ഞു ചേട്ടാ ഞാന്‍ നിസ്സഹായനാണ്. ക്ഷമിക്കണം ചേട്ടന്‍ എങ്ങനേലും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മുകളിലുള്ളവര്‍ പറഞ്ഞത് അനുസരിക്കാനേ എനിക്ക് പറ്റു…അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു പോയ്‌കോള്ളൂ.. എനിക്ക് ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു.. ആ സിനിമയോടും. ഒരു ചീഫ് ടെക്‌നിഷന്‍ ആയ എനിക്കിതാണ് അനുഭവം. ഇവിടെ ഇത്തരം ചെറ്റത്തരങ്ങള്‍ അവസാനിക്കണം. എനിക്കിന്നും മനസ്സിലാകാത്ത ഒരു കാര്യം പോലീസ് കേസിലുള്ള ഒരു ഹോട്ടല്‍ ഏതു സ്വാധീനത്തിലാണ് ഈ കണ്‍ട്രോളര്‍ എനിക്ക് വേണ്ടി ok ആക്കിയത് എന്നാണ്.

പിന്നെ ആ സിനിമയില്‍ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങള്‍. ആ ഡയറക്ടറോടുള്ള എന്റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്‌ക്കൊപ്പം നിന്നെന്നുമാത്രം.വ്യക്തിതാല്പര്യങ്ങള്‍ കൊണ്ട് ആരെയും ഇല്ലാതാക്കാന്‍ ഇത്തരം ആള്‍ക്കാര്‍ ഏതു ലെവല്‍ വരെയും പോകും. എന്തായാലും നല്ലൊരു മാറ്റം ഈ മേഖലയില്‍ അത്യാവശ്യം ആണ്. വൈകിയെങ്കിലും തൊഴിലാളി സുരക്ഷ ഉറപ്പാക്കാന്‍ കെല്പുള്ള സംഘടനകളും നേതൃത്വവും വരട്ടെ… ഇതിലുമൊക്കെ രസകരം 2010 സമയത്ത് അടഞ്ഞു കിടന്ന ആ ഹോട്ടല്‍ ഇന്നും അടഞ്ഞു തന്നാണ് എന്നുള്ളതാണ്..ഇന്ന് ഗൂഗിള്‍ സെര്‍ച്ചില്‍ കിട്ടിയ ഫോട്ടോ കൂടി ഇവിടെ ഷെയര്‍ ചെയ്യുന്നു..

മനു ജഗദ്
Art Director