Top NewsWorld

സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾ തടഞ്ഞ് അമേരിക്കൻ വ്യോമയാന ഏജൻസി

Spread the love

ന്യൂയോര്‍ക്ക് : സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾ അമേരിക്കൻ വ്യോമയാന ഏജൻസി തടഞ്ഞു. ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താൽക്കാലികമായി നിർത്തലാക്കി. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഫാൽക്കൺ റോക്കറ്റിന്റെ ബൂസ്റ്റർ ഭൂമിയിൽ തിരിച്ചിറക്കിയപ്പോൾ അപകടം സംഭവിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ എഫ്എഎ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാകുന്ന വരെ ഫാൽക്കൺ റോക്കറ്റിന് വിലക്കേര്‍പ്പെടുത്തി. ഇതോടെ പൊളാരിസ് ബഹിരാകാശ ദൗത്യം അനിശ്ചിതത്വത്തിലായി.

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്ന പൊളാരിസ് ഡോൺ ദൗത്യത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചിരിക്കുകയായിരുന്നു. സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകത്തിൽ ബഹിരാകാശത്ത് ചെന്ന ശേഷം രണ്ട് യാത്രികർ പേടകത്തിന് പുറത്തുന്ന സ്വകാര്യ ദൗത്യമാണ് പൊളാരിസ് ഡോൺ. ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി ഇത്തരമൊരു ദൗത്യം നടത്തുന്നത്. അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാൻ നേതൃത്വം നൽകുന്ന പൊളാരിസ് ഡോൺ ദൗത്യസംഘത്തിൽ നാല് പേരാണുള്ളത്. മുൻ യുഎസ് വ്യോമസേന പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സിലെ എഞ്ചിനിയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ജാറെഡും സാറാ ഗിലിസുമാണ് പ്രത്യേക ബഹിരാകാശ വസ്ത്രം ധരിച്ച് പേടകത്തിന് പുറത്തിറങ്ങുക. ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ ദൂരത്തിൽ വച്ചായിരിക്കും ബഹിരാകാശ നടത്തം. അഞ്ച് ദിവസം വരെ ഇവർ ബഹിരാകാശത്ത് ചെലവഴിക്കും.