KeralaTop News

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു; പരാതിക്കാരി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചു’; ആരോപണങ്ങളില്‍ വിശദീകരണവുമായി മുകേഷ്

Spread the love

ലൈംഗികാരോപണങ്ങളില്‍ വിശദീകരണവുമായി മുകേഷ്. താനുള്‍പ്പടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുകേഷ് പറഞ്ഞു. വസ്തുനിഷ്ടവും സുതാര്യവുമായ അന്വേഷണം അനിവാര്യം, എങ്കിലേ ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തു വരികയുള്ളു. തനിക്ക് നടനെന്ന നിലയില്‍ മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതു സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. കലാരംഗത്തും മറ്റുള്ളവരുടെ വേദനയും ഉത്കണ്ഠയും മറ്റാരെക്കാളും നന്നായി തനിക്ക് മനസിലാകും – മുകേഷ് കുറിപ്പില്‍ മുകേഷ് പറഞ്ഞു

കുറിപ്പിന്റെ പൂര്‍ണരൂപം;
സത്യം പുറത്ത് വരണം നിയമപരമായി നേരിടും.ഞാന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ പൊതുസമൂഹം ചര്‍ച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളൂ.

നടന്‍ എന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ട്.നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും ഉത്കണ്ഠയും മനസ്സിലാക്കാന്‍ മറ്റാരെക്കാളും നന്നായി സാധിക്കും. പതിനാലാം വയസ്സില്‍ അഭിനയം തുടങ്ങിയ എന്റെ അമ്മ 87 വയസ്സിലും അത് തുടരുന്നു. രാഷ്ട്രീയമായി വേട്ടയാടാന്‍ വരുന്നവരോട് പരാതിയില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018 ല്‍ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു എനിക്കെതിരെ വിധിയെഴുതുന്നവര്‍ക്ക് മുന്നില്‍ എന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില വിശദീകരണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.

2009ല്‍ സിനിമയില്‍ അവസരം തേടുന്നയാള്‍ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണില്‍ ബന്ധപ്പെട്ടു വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആല്‍ബവുമായി എന്റെ വീട്ടില്‍ വന്ന അവര്‍ പേര് പറഞ്ഞ് പരിചയപ്പെടുത്തി. അവസരങ്ങള്‍ക്കായി സഹായിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ലാപ്‌ടോപ് സന്ദേശം അയക്കുകയുണ്ടായി. ആ സമയത്തൊന്നും അവര്‍ എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെന്ന് പറയുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.

പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. 2022 ല്‍ ഇതേ സ്ത്രീ വീണ്ടും ഫോണില്‍ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവര്‍ മീനു മുനീര്‍ എന്നാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്നവര്‍ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ നിസ്സഹായത അറിയിച്ചപ്പോള്‍ ഒരു ലക്ഷമെങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചു. ഞാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തില്‍ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ട് ഫോണില്‍ വിളിച്ച് മറ്റൊരാളും വന്‍ തുക ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്ത ഈ സംഘം ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവര്‍ എനിക്ക് അയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച് തെളിവുകളുടെ പിന്‍ബലത്തിലാണ് ഞാന്‍ ഈ കാര്യം വെളിപ്പെടുത്തുന്നത്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാന്‍ കൂട്ടുനില്‍ക്കുന്ന ഒരാള്‍ അല്ല ഞാന്‍. എന്നാല്‍ ബ്ലാക്ക് മെയില്‍ തന്ത്രങ്ങള്‍ക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണി വെക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും.
ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും
എം മുകേഷ്, എംഎല്‍എ, കൊല്ലം.