KeralaTop News

മലയാള സിനിമയിലെ ഉന്നത സ്ഥാനത്തുള്ളവർ വേട്ടക്കാർ; ജൂനിയർ ആർട്ടിസ്റ്റുകൾക്കും രക്ഷയില്ല; മൊഴികളിൽ പലതും ഞെട്ടിക്കുന്നത്

Spread the love

മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടേണ്ടി വന്ന ചൂഷണങ്ങൾ വെളിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. പല വിഗ്രഹങ്ങളും തകരുമെന്നും മലയാള സിനിമയിലെ ഉന്നത സ്ഥാനത്തുള്ളവർ വേട്ടക്കാരാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്കും ലൈംഗിക പീഡനം നേരിടേണ്ടി വരുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരീരം പ്രദർശിപ്പിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കാൻ നിർബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തൽ.

ജൂനിയർ ആർട്ടിസ്റ്റുകൾക്കായി വിളിക്കുന്ന പെൺകുട്ടികൾക്കായി വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടെന്നും ഇരയാക്കപ്പെട്ടവരുടെ മൊഴികളിൽ പലതും ഞെട്ടിക്കുന്നതാണെന്നും റിപ്പോർ‌ട്ടിൽ പറയുന്നു. സിനിമാതാരങ്ങളിൽ പലർക്കും ഇരട്ടമുഖമാണെന്നും അഡ്ജസ്റ്റ്മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളായി എന്ന് റിപ്പോർട്ട്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ വേണ്ടി മാത്രം ചിലർ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നുവെന്ന് കമ്മിറ്റി കണ്ടെത്തി. ഓൺലൈൻ ആക്രമണത്തെ പറ്റിയും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

സുരക്ഷിതമായി വസ്ത്രം മാറാനുള്ള സൗകര്യം പോലും ലൊക്കേഷനുകളിൽ ഇല്ലെന്ന് റിപ്പോർട്ടിൽ‌ പറയുന്നു. സിനിമയിലെ യുവതാരങ്ങളിൽ പലരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്ന് കമ്മിറ്റി കണ്ടെത്തി. തെളിവുകൾ കമ്മിറ്റിക്ക് ലഭിച്ചു. സോഷ്യൽ‌ മീഡിയ ആക്രമണം തങ്ങാവുന്നതിലപ്പുറമെന്ന് മൊഴി. അശ്ലീല ഭാഷയിലാണ് ഓൺലൈൻ ആക്രമണം. സ്വാധീനമുള്ളവരാണ് കുറ്റവാളികളെന്ന് റിപ്പോർട്ടിൽ പറയുന്നു.

സെറ്റിൽ ഭക്ഷണവും വെള്ളവും നിഷേധിച്ചെന്നും പട്ടിണിക്കിട്ടും പീഡനം ഉണ്ടാകുന്നുവെന്നും ഹേമ കമ്മിറ്റി റിപ്പോർ‌ട്ടിൽ പറയുന്നു. ലൊക്കേഷനുകളിൽ ടോയ്‌ലറ്റ് സംവിധാനങ്ങളില്ലെന്നും റിപ്പോർട്ടിൽ‌ പറയുന്നു. മൊഴി നൽകാൻ ഇരകൾക്ക് കൊടും ഭീതി. വിവരം പുറത്തറിഞ്ഞാൽ കുടുംബം തകർക്കും. ബന്ധുക്കൾ വരെ അപകടത്തിൽ. സിനിമ മേഖലയിലേത് ലൈംഗിക ചൂഷണത്തിൻ്റെ പാരമ്യമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്.