NationalTop News

ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപി ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കും

Spread the love

ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. തെരഞ്ഞെടുപ്പിന് പാർട്ടി സജ്ജമെന്നും ഒരു സഖ്യവും രൂപീകരിക്കില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. പ്രചാരണ പദ്ധതികൾ അടുത്തവാരം ആരംഭിക്കാൻ പാർട്ടിയുടെ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള റാലികൾ നടക്കും. മൂന്നു ഘട്ടങ്ങളായി നടക്കുന്ന ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് ബിജെപി. സഖ്യ സാധ്യതകൾ ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കുവാനാണ് പാർട്ടിയുടെ തീരുമാനം. എന്നാൽ പ്രാദേശിക പാർട്ടികളുമായി ധാരണയിൽ എത്തുവാനും ബിജെപി പദ്ധതിയിടുന്നു. ഇതിനു മുൻപ് പിഡിപിയുമായിയായിരുന്നു ബിജെപിയുടെ സഖ്യം.

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം മാറ്റം വരുത്തുവാനും പാർട്ടി തീരുമാനിച്ചു. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഭൂരിഭാഗം പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് ശ്രമം. കായികം കലാ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മുൻഗണന നൽകും. ജനങ്ങളുമായി അടുത്തു നിൽക്കുന്നവരെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം തേടിയ ശേഷം ആയിരിക്കും സ്ഥാനാർത്ഥി നിർണയം.

പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ വരുന്ന ദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് എടുത്ത ഹരിയാനയിൽ ബിജെപി സഖ്യം ഉപേക്ഷിച്ച ജെജെപിയിൽ നിന്ന് നാല് എംഎൽഎമാർ പാർട്ടി വിട്ടു. ഇതോടെ നിയമസഭയിൽ ജെജെപിയുടെ അംഗസംഖ്യ 6 ആയി കുറഞ്ഞു.