KeralaTop News

മാർത്തോമ സഭയിലെ പള്ളിത്തർക്കത്തിന്റെ പേരിൽ സൈബർ ആക്രമണം: അധ്യാപികയുടെ പരാതിയിൽ ഒടുവിൽ പൊലീസ് കേസ്

Spread the love

പത്തനംതിട്ട: മാർത്തോമ സഭയിലെ പള്ളിത്തർക്കത്തിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയാക്കുന്നുവെന്ന അധ്യാപികയുടെ പരാതിയിൽ ഒടുവിൽ പൊലീസ് കേസെടുത്തു. ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പത്തനംതിട്ട അടൂർ സ്വദേശിയായ കോളേജ് അധ്യാപികയാണ് സൈബർആക്രമണത്തിനെതിരെ പരാതി നൽകിയത്.

മാർത്തോമ സഭയ്ക്ക് കീഴിലെ ഒരു പള്ളിയിലെ തർക്കത്തിന്റെ പേരിൽ, കുടുംബ സുഹൃത്തായ വൈദികനുമൊത്ത് പൊതുസ്ഥലത്ത് നിൽക്കുന്ന ചിത്രം മോശം പരാമർശങ്ങളോടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി. മാർത്തോമാ സഭാ വിശ്വാസിയായ ഒരു വനിത ഉൾപ്പെടെ ആറു പേർക്കെതിരെയും ഒരു യൂട്യൂബ് ചാനൽ നടത്തിപ്പുകാരനെതിരെയുമാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സൈബർ ആക്രമണത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാർത്ത നൽകിയിരുന്നു. പിന്നാലെ പരാതിക്കാരി മുഖ്യമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. പിന്നാലെ ആഴ്ചകളായി നടപടി എടുക്കാതിരുന്ന പൊലീസ് രാത്രി തന്നെ പരാതിക്കാരിയുടെ മൊഴിയെടുത്ത് പുലർച്ചെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിച്ചത്. പ്രതികൾ ഉന്നതസ്വാധീനമുള്ളവരായതിനാൽ ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് നേരത്തെ അധ്യാപിക തുറന്നടിച്ചിരുന്നു. വൈദികൻ അടങ്ങുന്ന സഭയ്ക്ക് കീഴിലെ പള്ളിയിൽ ചില തർക്കങ്ങളുണ്ട്. അതിന്‍റെ ബാക്കിപത്രമാണ് സൈബർ ആക്രമണമെന്നും അധ്യാപിക പറയുന്നു.