Top NewsWorld

യെസ് പറയാത്തതിന് ജീവനക്കാരനെ പിരിച്ചുവിട്ട മസ്കിന് വലിയ പിഴ; 5 കോടി നൽകണം

Spread the love

കമ്പനി ഉടമയുടെ ഇ മെയിലിന് മറുപടി നല്‍കാതിരിക്കുക, ഇതിനെത്തുടർന്നുള്ള സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായി രാജിവയ്ക്കേണ്ടി വരിക, കേസ് നടത്തി അവസാനം 5 കോടി രൂപ നഷ്ടപരിഹാരം നേടുക..ഈ സംഭവങ്ങളില്‍ വില്ലന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്‍റെ ഉടമ ഇലോണ്‍ മസ്കാണ്..എക്സിനെതിരെ കേസ് നടത്തി അവസാനം വിജയിച്ചത് പഴയ ജീവനക്കാരനായ ഗാരി റൂണിയും..

സംഭവങ്ങളുടെ തുടക്കം 2022 നവംബറിൽ ആണ്. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ദീർഘനേരം ജോലി ചെയ്യുന്നതിനോ അല്ലെങ്കിൽ കമ്പനി വിടുകയോ ചെയ്യാമെന്ന് ജീവനക്കാർ ഒരു ഇമെയിൽ അയച്ചിരുന്നു. നിങ്ങൾക്ക് പുതിയ ട്വിറ്ററിന്റെ ഭാഗമാകാൻ താൽപ്പര്യമുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ, ചുവടെയുള്ള ലിങ്കിൽ അതെ എന്ന് ക്ലിക്കുചെയ്യുക അങ്ങനെ ചെയ്യാത്ത ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്നും മസ്ക് ഇ- മെയിലിൽ വ്യക്തമാക്കി. ഇവർക്ക് മൂന്ന് മാസത്തെ വേതനം നൽകി പിരിച്ചുവിടുമെന്നായിരുന്നു മസ്കിന്റെ ഭീഷണി. ഇലോൺ മസ്‌കിന്റെ അന്ത്യശാസനത്തിൽ “അതെ” എന്ന് ഗാരി റൂണി ക്ലിക്ക് ചെയ്തില്ല. ഇതോടെ അദ്ദേഹത്തിന് ജോലി നഷ്ടമായി. 2013 സെപ്തംബർ മുതൽ ട്വിറ്ററിന്റെ അയർലൻഡ് യൂണിറ്റിൽ ജോലി ചെയ്തു വരികയായിരുന്നു റൂണി. ജോലി പോയതോടെ ഇദ്ദേഹം ഐറിഷ് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷന് പരാതി സമർപ്പിച്ചു. ഈ കേസിലാണ് ഗാരി റൂണിക്ക് 550,000 യൂറോ (ഏകദേശം 5 കോടി രൂപ) നൽകാൻ എക്സിനോട് കമ്മിഷൻ ഉത്തരവിട്ടത്. ഏജൻസി നൽകുന്ന ഏറ്റവും വലിയ തുകയാണിത്. റൂണി സ്വമേധയാ രാജിവച്ചതായി എക്സ് വാദിച്ചെങ്കിലും കമ്മിഷനിത് നിരസിച്ചു.

ജീവനക്കാരോട് ഇത്തരത്തിൽ പെരുമാറുന്നത് മസ്കിനോ ഏതെങ്കിലും വലിയ കമ്പനിക്കോ യോജിച്ചതല്ലെന്ന് റൂണിയുടെ അഭിഭാഷകൻ വ്യക്തമാക്കി. 2022 ഒക്ടോബറിൽ ആണ് 44 ബില്യൺ ഡോളർ ചെലവാക്കി ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. കമ്പനി ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ പകുതിയോളം ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടിരുന്നു.