Wayanad

വയനാട് ദുരന്തത്തില്‍ 354 മരണം; കണ്ടെത്താനുള്ളത് ഇരുന്നൂറിലേറെ പേരെ; നാളെ ചാലിയാറില്‍ വിശദമായ പരിശോധന

Spread the love

നാടിനെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ മരണം 354. തെരച്ചിലിന്റെ അഞ്ചാംദിനമായ ഇന്ന് കണ്ടെത്തിയത് 14 മൃതദേഹങ്ങളാണ്. മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യം അറിയാന്‍ ഐബോഡ് സംവിധാനം അടക്കം ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു.

മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറില്‍ വ്യാപക പരിശോധന നാളെയും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ ബോട്ട് ഇറക്കുന്നതിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പുഴയിലിറങ്ങിയും ചെറുതോണികളിലും ഇന്ന് തെരച്ചില്‍ നടന്നു. നിലമ്പൂരില്‍ നിന്ന് ഇതുവരെ കിട്ടിയത് 73 മൃതദേഹവും 131 ശരീരഭാഗങ്ങളുമാണ്. തിരച്ചില്‍ നാളെയും തുടരും.

നിലമ്പൂര്‍ മാച്ചിക്കയി, ഇരുട്ടുകുത്തി, അമ്പുട്ടാന്‍ പെട്ടി, തൊടിമുട്ടി, നീര്‍പുഴമുക്കം എന്നിവടങ്ങളില്‍ നിന്നായി 16മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. നാല് ദിവസത്തെ തിരച്ചിലില്‍ ചാലിയാറില്‍ നിന്ന് കണ്ടെത്തിയത് 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 34 മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി വയനാട്ടിലേക്ക് കൊണ്ടുപോയി. ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ രൂപപ്പെട്ട മണ്‍തിട്ടകളില്‍ നിന്നാണ് ഇന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സൈന്യത്തിന്റയും പൊലീസിന്റെയും ഹെലികോപ്റ്ററും ഡ്രോണും ഇന്ന് തിരച്ചിലിന് എത്തി.