Wayanad

ദൗത്യം അതീവ ദുഷ്കരം: മുണ്ടക്കൈ, പുഞ്ചിരി മട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അവസാനിപ്പിച്ചു

Spread the love

വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ അതീവ ദുഷ്കരം എന്ന് രക്ഷാപ്രവർത്തകർ. നാളെയും മേഖലകൾ തിരച്ചിലിന് വിധേയമാക്കുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മണ്ണ്മാന്തി യന്ത്രം അടക്കം ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും മൃതദേഹങ്ങളോ മനുഷ്യസാന്നിധ്യമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

മേഖലയിൽ നിന്ന് മാധ്യമപ്രവർത്തകരോടെ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇനിയും മഴ പെയ്ത് കഴിഞ്ഞാൽ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുമെന്ന ആശങ്കയും രക്ഷാപ്രവർത്തകർക്കിടയിൽ ഉണ്ട്. അതിനാൽ എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്ന് മാറണമെന്ന് ആളുകൾക്ക് നിർദേശം നൽകി. നാളെ രാവിലെ ഏഴു മണിയ്ക്ക് ദൗത്യം പുനഃരാരംഭിക്കും.

ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 353 ആയി. ഇനിയും നിരവധി പേരെയാണ് കണ്ടെത്താനുള്ളത്. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ട്. 148 മൃത ശരീരങ്ങൾ കൈമാറി. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് മാർഗനിർദേശം പുറത്തിറക്കിയിരുന്നു. നൂറോളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തിരമായി സർക്കാർ ഉത്തരവിറക്കിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാൽ 72 മണിക്കൂറിനകം സംസ്‌കരിക്കണംമെന്നും നിർദേശം.