Wayanad

കനത്ത മഴ; ചൂരൽമല പുഴയിൽ ജലനിരപ്പ് ഉയർന്നു; താൽക്കാലിക പാലം മുങ്ങി

Spread the love

വയനാട് ദുരന്ത മേഖലയിൽ കനത്ത മഴ. ചൂരൽ ചൂരൽമല പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സൈന്യം നിർമ്മിച്ച താൽക്കാലിക പാലം മുങ്ങി. രക്ഷാപ്രവർത്തകർ പുഴയുടെ മറുകരയിൽ തുടരുകയാണ്. ഉച്ചയ്ക്കുശേഷം പെയ്ത മഴയിലാണ് ജലനിരപ്പ് ഉയർന്നത്. ബെയ്ലി പാലത്തിന്റെ നിർമാണത്തെയും കനത്ത മഴ ബാധിച്ചിട്ടുണ്ട്. പാലത്തിന്റെ നിർമ്മാണം നാളെയോടെ പൂർത്തിയാകും.

ജലനിരപ്പ് കുറഞ്ഞാൽ മാത്രമേ മറുകരയിൽ കുടുങ്ങിയവർക്ക് അപ്പുറത്തേക്ക് കടക്കാൻ കഴിയുകയുള്ളൂ. നിലവിൽ പുഴ കടക്കാൻ കഴിയില്ല. പാലത്തിലൂടെ വരരുതെന്ന് മുന്നറിയിപ്പ് നൽകി. മഴ ശക്തമായതോടെ മുണ്ടക്കൈ മേഖലയിലുള്ള രക്ഷാപ്രവർത്തകർ താഴേക്കിറങ്ങി. താത്കാലിക പാലത്തിലൂടെ രക്ഷാപ്രവർത്തനം പൂർണമായും നിർത്തി. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിട്ടുണ്ട്.

മഴ കൂടുംതോറും ഉൾവനത്തിൽ നിന്ന് കുത്തൊഴുക്കിൽ വെള്ളം താഴേക്കെത്തുന്നുണ്ട്. കൂടാതെ പാലത്തിന്റെ ഒരുഭാ​ഗം മൺതിട്ടയിലാണ് ഉറപ്പിച്ചിരിക്കുന്നത്. ജലനിര‍പ്പ് ഉയർന്നതോടെ പാലത്തിലൂടെയുള്ള രക്ഷാപ്രവർത്തനം തുടരുന്നത് ജീവന്ഭീഷണി ഉയർത്തുന്നുണ്ട്. മഴ ശമിച്ചാൽ മാത്രമേ പാലത്തിലൂടെയുള്ള രക്ഷാപ്രവർത്തനം തുടരുകയുള്ളൂ. അതേസമയം ബെയ്ലി പാലത്തിന്റെ നിർമ്മാണം ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണ്.

അതേസമയം കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 202 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിർത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു. തെരച്ചിൽ അതീവ ദുഷ്കരമാക്കുന്നത് ചെളിമണ്ണും കൂറ്റൻ പാറക്കെട്ടുകളുമാണ്. ചെളി നിറഞ്ഞതിനെ തുടർന്ന് മണ്ണിൽ കാലുറപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ചൂരൽ മലയിൽ 4 സംഘങ്ങളായി തിരിഞ്ഞ് 150 സൈനികരാണ് രക്ഷാദൗത്യത്തിലേർപ്പെട്ടിരിക്കുന്നത്.