Kerala

ശസ്ത്രക്രിയ വേണ്ടിടത്ത് നടത്തിയത് മേൽനോട്ട ചികിത്സ’: കെ. സുധാകരൻ

Spread the love

മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിനെ പരിഹസിച്ച് കോൺഗ്രസ് എംപിമാർ. മൂന്നാം മോദി സർക്കാർ ഇന്ന് അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് രാജ്യത്തിന്‍റെ ഒരു മേഖലയും നരേന്ദ്ര മോദി സർക്കാരിന്‍റെ കൈകളിൽ സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന ബജറ്റ് ആണിതെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ പ്രതികരിച്ചു.

പലതും പ്രതീക്ഷിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. ‘ശസ്ത്രക്രിയ വേണ്ടിടത്ത് നടത്തിയത് മേൽനോട്ട ചികിത്സയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും വിഹിതം നൽകണം. നൽകിയതെല്ലാം ഘടകകഷികൾക്കെന്നും സുധാകരൻ പറഞ്ഞു.

ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നുവെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു. ഭൂരിഭാഗം പ്രഖ്യാപനങ്ങളും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയാണ്. സർക്കാർ വെന്റിലേറ്ററിലെന്ന മട്ടിലുള്ള പെരുമാറ്റമാണ് എൻഡിഎ സർക്കാർ നടത്തുന്നത്. രാഷ്ട്രീയ അതിജീവിതത്തിന് വേണ്ടിയുള്ള ടൂൾ കിറ്റ് മാത്രമായി ബജറ്റിനെ മാറ്റി.

കേരളത്തിൽ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം പാടെ മറന്നു. ഭരണപക്ഷത്തിന് പോലും മുഖത്ത് പടരുന്ന നിരാശ പ്രകടമായിരുന്നു. തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കും എന്നുള്ള കാര്യങ്ങൾ ബജറ്റിൽ ഇല്ല. ഇൻസെന്റീവ്സ് മാത്രം പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.