National

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയം; സമരപരിപാടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ പ്രതിപക്ഷം

Spread the love

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. വിഷയത്തിൽ പ്രഖ്യാപിച്ച സമരപരിപാടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം. ഇരുസഭകളിലും മറ്റു നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ഇന്ത്യ മുന്നണിയുടെ നിർദ്ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നും അടിയന്തര പ്രമേയത്തിന് ഇരുസഭകളിലും നോട്ടീസ് നൽകും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയാണ് പാർലമെന്റിന്റെ ഇരുസഭകളിലെയും ഇന്നത്തെ അജണ്ട. പാർലമെന്റിൽ സ്വീകരിക്കേണ്ട തുടർ നിലപാടുകൾ ചെയ്യാൻ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഉന്നത നേതാക്കൾ യോഗം ചേരുന്നുണ്ട്. മറ്റന്നാൾ വരെയാണ് നിലവിലെ തീരുമാനം അനുസരിച്ച് ഇരു സഭകളും സമ്മേളിക്കുക.
നന്ദി പ്രമേയ ചർച്ചകൾ ഉപസംഹരിച്ച പ്രധാനമന്ത്രി നാളെയാണ് ലോക്സഭയിൽ മറുപടി പറയേണ്ടത്. വെള്ളിയാഴ്ച ലോക്സഭയിൽ രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. രാജ്യസഭയിൽ ആകട്ടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയക്കിടെ പ്രതിഷേധം ഉണ്ടായെങ്കിലും ചർച്ച പൂർണമായും തടസ്സപ്പെട്ടിരുന്നില്ല.

അതേസമയം നീറ്റ് – യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു. ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേൽ ആണ് അറസ്റ്റിലായത്. പരീക്ഷ എഴുതാൻ സഹായിക്കാൻ വിദ്യാർഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് ദീക്ഷിത് പട്ടേൽ. നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലൊന്നായിരുന്നു ജയ് ജലറാം സ്‌കൂൾ.