Kerala

‘ആൻസിയുടെ കിഡ്‌നി എടുക്കാം, 9 ലക്ഷം തരാമെന്നാണ് പറഞ്ഞത്’; ഭർത്താവും ഇടനിലക്കാരനും അവയവ കച്ചവടത്തിന് നിർബന്ധിച്ചു; കണ്ണൂരിലും അവയവക്കച്ചവടമെന്ന് വെളിപ്പെടുത്തൽ

Spread the love

ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. വൃക്ക നൽകാൻ 9 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. പിൻമാറിയതോടെ ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി.

ബെന്നി എന്ന ഇടനിലക്കാരനാണ് യുവതിയുടെ ഭർത്താവിനെ സമീപിച്ചത്. ഒരു വർഷത്തിലധികമായി യുവതിയുടെ വിവിധ ടെസ്റ്റുകളും, രേഖകൾ തയാറാക്കലും നടക്കുന്നുണ്ട്.

‘കിഡ്‌നിയുടെ ഏജന്റാണ് ഭർത്താവിനെ വിളിക്കുന്നത്. ആൻസിയുടെ കിഡ്‌നി എടുക്കാം, 9 ലക്ഷം തരാമെന്നാണ് പറഞ്ഞത്. ഇതിനിടെ ടെസ്റ്റും കാര്യങ്ങളുമെല്ലാം നടക്കുന്നുണ്ടായിരുന്നു. ടെസ്റ്റിന്റെ സമയത്ത് തന്നെ ഇത് പുറത്ത് പറയാൻ പറ്റിയില്ല. ഭർത്താവിനെ പേടിച്ചാണ് ഒന്നും പറയാതിരുന്നത്’ – യുവതി പറഞ്ഞു.

നേരത്തെ പെരുന്തോടിയിൽ താമസിച്ചിരുന്ന ബെന്നി എന്ന ഇടനിലക്കാരൻ ഇപ്പോൾ വയനാട് കാട്ടിക്കുളത്താണ് താമസിക്കുന്നത്. ആദിവാസി മേഖലയിലെ ദാരിദ്ര്യം ചൂഷണം ചെയ്താണ് ബെന്നിയുടെ പ്രവർത്തനം. കണ്ണൂരിൽ നിന്ന് 48 ഓളം പേർ ഈ കെണിയിൽ വീണിട്ടുണ്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.