Kerala

‘മത്സ്യത്തൊഴിലാളികളുടെ വൈകാരികതയെ കോൺഗ്രസ് ദുരുപയോഗം ചെയ്തു’; അഹമ്മദ് ദേവർകോവിൽ

Spread the love

മത്സ്യത്തൊഴിലാളികളുടെ വൈകാരികതയെ കോൺഗ്രസ് ദുരുപയോഗം ചെയ്തുവെന്ന് അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം സമരത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റ മറുപടി.

വിഴിഞ്ഞം പോർട്ട് യാഥാർഥ്യമാക്കാൻ എല്ലാ വിഭാഗത്തെയും സഹകരിപ്പിച്ചു മുന്നോട്ടു പോകാൻ തീരുമാനിച്ചു. എന്നാൽ ഇടക്കാലത്തു വിഴിഞ്ഞം സമരം കൊണ്ടുവന്നു. സമരത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ നിഴൽ ഉണ്ടായിരുന്നു. അന്നത് സർക്കാർ തുറന്നു പറയാതിരുന്നത് കലാപത്തിലേക്ക് പോകാതിരിക്കാനാണെന്നും സർക്കാർ മര്യാദ കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് കുടിലമായ താത്പര്യങ്ങൾക്ക് വേണ്ടി വർഗീയതയെ പ്രോത്സാഹിപ്പിച്ചു. വിഷലിപ്തമായ സാഹചര്യത്തിലേക്കു കൊണ്ടു പോകാൻ ദുഷ്ടശക്തികൾ ആഗ്രഹിച്ചു. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെറ്റായ രീതി പിന്തുടർന്നു. മത്സ്യതൊഴിലാളികളുടെ വൈകാരികതയെ രാഷ്ട്രീയമായി പ്രതിപക്ഷം ദുരുപയോഗം ചെയ്തു. എന്നാൽ മത്സ്യതൊഴിലാളികൾ ശിക്ഷിക്കപ്പെടരുതെന്ന നയമായിരുന്നു
സർക്കാരിനെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

അതേസമയം എല്‍.ഡി.എഫിലെ മുന്‍ധാരണപ്രകാരം രണ്ടരവര്‍ഷത്തിന് ശേഷം അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിസ്ഥാനം ഇന്നലെ ഒഴിഞ്ഞിരുന്നു.മന്ത്രിയായുള്ള രണ്ടരവര്‍ഷത്തെ കാലയളവില്‍ നന്നായി പ്രവര്‍ത്തിക്കാനായെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞിരുന്നു. വളരെ സന്തോഷത്തോടെയാണ് പടിയിറക്കമെന്നും രാജിയെല്ലാം എല്‍.ഡി.എഫിന്റെ തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കോണ്‍ഗ്രസ്(എസ്) അധ്യക്ഷനും മുന്‍മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനാകും അഹമ്മദ് ദേവര്‍കോവിലിന് പകരം മന്ത്രിസഭയിലെത്തുക.