മുഖ്യമന്ത്രി ചർച്ചകളിൽ പുകഞ്ഞ് UDF; പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് നേതാക്കൾ
തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകളിൽ ചുറ്റിത്തിരിഞ്ഞ് യുഡിഎഫ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് പിന്തിരിയണമെന്ന അഭിപ്രായവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി.
ഏകപക്ഷീയമായ അഭിപ്രായങ്ങൾ പറയുന്നത് ശെരിയല്ലെന്നും കോൺഗ്രസ് പാർട്ടി എടുക്കേണ്ട തീരുമാനമാണിത്. മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകളിലേക്ക് ഇതുവരെ കോൺഗ്രസ് കടന്നിട്ടില്ല അതിനൊക്കെ സംവിധാനങ്ങൾ ഉണ്ടെന്നും നാലാം തീയതി കഴിഞ്ഞാൽ അക്കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
മുഖ്യമന്ത്രി ആരാകുമെന്ന് എല്ലാ ദിവസവും ചർച്ചചെയ്യേണ്ട കാര്യമില്ലെന്നും 24 ദിവസം ഇനിയും ബാക്കി ഉണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കോൺഗ്രസ് ഹൈക്കമാൻഡ് യുക്തമായ സമയത്ത് തീരുമാനം എടുക്കും. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമാണുള്ളത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, വി ഡി സതീശനെ പിന്തുണച്ച് പ്രതികരണം നടത്തിയ എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ A, I ഗ്രൂപ്പുകൾ തള്ളി. ഇന്ന് ഇക്കാര്യത്തിൽ പ്രതികരണത്തിന് മുഹമ്മദ് ഷിയാസ് തയ്യാറായില്ല. മുഹമ്മദ് ഷിയാസ് അദ്ദേഹത്തിന്റെ ശൈലിയിലാണ് കാര്യങ്ങൾ പറയുന്നതെന്നും അത് നിയന്ത്രിക്കാൻ പറഞ്ഞിട്ടുണ്ടെന്നും ഹൈബി ഈഡൻ പ്രതികരിച്ചു.
