‘അക്രമ സംഭവങ്ങളിൽ കേസെടുക്കാൻ പൊലീസിന് നിർദേശം’; പയ്യന്നൂരിലെ സർവകക്ഷി യോഗം പൂർത്തിയായി
വോട്ടെടുപ്പിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിലെ അക്രമ സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിളിച്ചുചേർത്ത സർവകക്ഷി സമാധാന യോഗം പൂർത്തിയായി. രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രസ്താവനകളോ അക്രമ സംഭവങ്ങളോ ഉണ്ടാകില്ലെന്ന് യോഗത്തിൽ ഉറപ്പുനൽകി. നടന്ന മുഴുവൻ അക്രമ സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാനാണ് പൊലീസിന് നൽകിയിട്ടുള്ള നിർദേശം. എഡിഎമ്മിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായാണ് സമാധാനയോഗം ചേർന്നത്. പയ്യന്നൂർ താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ വി കുഞ്ഞികൃഷ്ണൻ , സിപിഐഎം പെരിങ്ങോം ഏരിയ സെക്രട്ടറി, ബിജെപി, കോൺഗ്രസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
രാഷ്ട്രീയ പാർട്ടി നേതാക്കളെയോ സ്ഥാനാർഥികളെയോ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ പാടില്ലെന്ന് യോഗത്തിൽ തീരുമാനമായി. പൊലീസ് പട്രോളിങ്ങ് കർശനമാക്കാനും ആവശ്യമായ സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റ് പോസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനിച്ചു.
വോട്ടെടുപ്പിന് പിന്നാലെ തുടങ്ങിയ അക്രമസംഭവങ്ങൾക്ക് പയ്യന്നൂരിൽ ഇപ്പോഴും അറുതിയായിട്ടില്ല. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർഥി വി കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ മതിൽ തകർത്തു. വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന മാതമംഗലം പേരൂൽ സ്വദേശി എം കെ നാരായണന്റെ കാർ കത്തിക്കാനും ശ്രമമുണ്ടായി.വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനാണ് നാരായണൻ. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇതാകാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിന് പിന്നിൽ ടി.ഐ. മധുസൂദനനാണെന്നാണ് യുഡിഎഫ് ആരോപണം.
