Uncategorized

മണിപ്പൂരിൽ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; അന്വേഷണം എൻഐഎക്ക് കൈമാറി

Spread the love

 

ഇംഫാൽ: മണിപ്പൂരിൽ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട കേസ് എൻഐഎക്ക് കൈമാറി. മോയിറാങ് ത്രോംഗ്ലാബോയി പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ബിഎസ്എഫ് ജവാൻ്റെ രണ്ട് കുട്ടികളായിരുന്നു കൊല്ലപ്പെട്ടത്. പ്രതികൾക്കായി അസം റൈഫിൾസും പൊലീസും സിആർപിഎഫും സംയുക്ത തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.ഒരിടവേളയ്ക്ക് ശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുന്നത്. അഞ്ച് വയസുള്ള ആൺകുട്ടിയും ആറ് മാസം പ്രായമുള്ള പെൺകുട്ടിയുമായിരുന്നു ചൊവ്വാഴ്ച നടന്ന ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കുട്ടികളുടെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നിരുന്നു.പ്രതിഷേധക്കാര്‍ മോയിറാങ് പൊലീസ് സ്റ്റേഷന് സമീപം ടയറുകള്‍ കത്തിക്കുകയും പെട്രോള്‍ പമ്പിന് സമീപമുണ്ടായിരുന്ന രണ്ട് ഓയില്‍ ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിടുകയും ചെയ്തിരുന്നു. ഇതിന് പുറമേ ഒരു താത്ക്കാലിക പൊലീസ് ഔട്ട്‌പോസ്റ്റിന് തീയിടുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സിആർപിഎഫ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെ സംഘർഷം വ്യാപിച്ചിരിക്കുകയാണ്.