Uncategorized

‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; കോടികളുടെ ഇടപാട്’; ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

Spread the love

 

തൃശൂര്‍ മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ടി എന്‍ പ്രതാപന്‍ ഒത്തുകളിച്ചെന്നും എട്ട് കോടി രൂപ വാങ്ങിയെന്നുമാണ് കോണ്‍ഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് വി എ ഫിറോസിന്റെ ആരോപണം. സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ഈ ടിഎന്‍ പ്രതീപന്‍ ഓടിയെത്തുന്നു. പൊലീസുമായി കയര്‍ക്കുന്നു. ബിജെപിക്കെതിരെ വലിയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ ഇന്നലെയാണ് അതറിഞ്ഞത്. പക്ഷേ ഞങ്ങള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അതറിഞ്ഞു. അത് ബിജെപിയുടെ പ്രധാനപ്പെട്ട നേതാവുമായി പ്ലാന്‍ ചെയ്തതാണ്. കാരണം, അവിടെ മുസ്ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്. ഈ മുസ്ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നം. പക്ഷേ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ടിഎന്‍ പ്രതാപന്‍ ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധമായ കൂട്ടുകെട്ടും സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനകളുമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യില്‍ രേഖകളായിട്ടുണ്ട് – ഫിറോസ് പറഞ്ഞു.

 

ആരോപണവുമായി ബന്ധപ്പെട്ട് ഫിറോസ് കൂടുതല്‍ വിശദീകരിച്ചു. സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി ടിഎന്‍ പ്രതാപന്‍ നടത്തിയ ഇടപെടല്‍ നിസാരമല്ല. കോടാനുകോടിയുടെ ഇടപാടാണ്. എന്റെ കണ്ണുകൊണ്ട് ഞാന്‍ കണ്ടതാണ്. എട്ട് കോടി രൂപയാണ് നാട്ടികയിലും മണലൂരിലും വിതരണത്തിന് വേണ്ടി സുരേഷ് ഗോപിയുടെ കൈയില്‍ നിന്ന്, ബിജെപിയുടെ കൈയില്‍ നിന്ന് ടി എന്‍ പ്രതീപന്‍ കൈപ്പറ്റിയത് – ഫിറോസ് പറയുന്നു.

 

അതേസമയം, തൃശൂര്‍ വാടാനപ്പള്ളിയില്‍ കിറ്റ് വിവാദത്തില്‍ പൊലീസ് ഇന്ന് കേസെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് മജിസ്‌ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാധനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസെടുക്കുക. വാടാനപ്പള്ളിയിലെ ഗോഡൗണ്‍ ഉടമ പ്രവീണ്‍, കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ സതീഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.