‘കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം’; കുട്ടനാട്ടിലെ UDF സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രികയിൽ ഇന്ന് തീർപ്പുണ്ടാകും
കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിക്ക് ഇന്ന് നിർണായകം.റെജി ചെറിയാന്റെ നാമനിർദേശ പത്രികയാണ് ഇന്ന് വിശദമായി പരിശോധിക്കുക. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ വിവരങ്ങൾ ഹാജരാക്കിയില്ല എന്ന് എൽഡിഎഫ് ആരോപണം ഉന്നയിച്ചതിനെത്തുടർന്നാണ് പത്രിക വിശദ പരിശോധനയ്ക്കായി മാറ്റിയത്. റെജി ചെറിയാന്റെ പേരിൽ നിലവിൽ രണ്ട് കേസുകളാണ് ഉള്ളത് അതിൽ ഒന്ന് മാത്രമേ പത്രികയിൽ പരാമർശിച്ചിരുന്നുള്ളൂ. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ വിവരങ്ങൾ നൽകിയിട്ടില്ലെന്നും ആ കേസിൽ പൂർണമായ വിവരങ്ങൾ തങ്ങളുടെ കൈയ്യിൽ ഉണ്ടെന്നും സിപിഐഎം വ്യക്തമാക്കിയിരുന്നു.ഇന്ന് രാവിലെ 10 മണിയോടെ കളക്ടറേറ്റിൽ പത്രികയുടെ വിശദമായ പരിശോധനയും ഹിയറിങ്ങും നടക്കും. ഇന്നലെ 3 സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചിരുന്നത്. അതിൽ ഒരെണ്ണം നാമനിർദേശകരുടെ ഒപ്പില്ലാത്തതിനാൽ തള്ളിക്കളയുകയും ചെയ്തിരുന്നു.
അതേസമയം, നാമനിർദേശ പത്രികകൾ പിൻവലിക്കാൻ നാളെവരെയാണ് സമയം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. 1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകൾ എതിർകക്ഷികളുടെ പരാതിയിൽ വിവാദത്തിൽപ്പെട്ടങ്കിലും കമ്മീഷൻ അവയും അംഗീകരിച്ചിട്ടുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാന ദിനം കൂടി കഴിയുന്നതോടെ ആയിരിക്കും സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പൂർണ്ണചിത്രം തെളിയുക.
