ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ അപീലിലാണ് സ്റ്റേ നൽകിയിരിക്കുന്നത്. സർക്കാർ നൽകിയ അപീലിൽ വാദം കേൾക്കാനും നിർദേശമുണ്ട്. തന്ത്രിയുടെ ജാമ്യഹർജിയെയും വിചാരണ കോടതിയുടെ പരാമർശങ്ങളെയും എതിർത്താണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. തന്ത്രിക്ക് ശബരിമല സ്വർണക്കൊള്ള ഗൂഢാലോചനയുടെ ബന്ധമുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നും സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് നൽകി.
തന്ത്രിക്ക് കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് എസ്ഐടി വ്യക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായും മറ്റുള്ള ആളുകളുമായും തന്ത്രിയ്ക്ക് ബന്ധമുണ്ടെന്നും അതിന്റെ തെളിവുകളെല്ലാം എസ്ഐടിയുടെ പക്കൽ ഉണ്ടെന്നും വ്യക്തമാക്കിയിട്ടുപോലും അവ പരിശോധിക്കാനോ തെളിവുകൾ പരിഗണിക്കാനോ വിചാരണക്കോടതി തയ്യാറായിരുന്നില്ല എന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ.
