Wednesday, March 11, 2026
Latest:
Uncategorized

‘ഇവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ല; മന്ത്രിയെ വിളിക്കാത്തത് തെറ്റ്; പക്ഷേ ഉദ്ഘാടനം എന്തിനെന്ന് മനസിലാകുന്നില്ല’; വി ഡി സതീശന്‍

Spread the love

 

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയപാതാ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി വി ഡി സതീശന്‍. തീരാത്തൊരു പാതയുടെ ഉദ്ഘാടനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. ബിജെപിയും സിപിഐഎമ്മും തമ്മില്‍ തര്‍ക്കമുണ്ടെന്ന് കാണിക്കാനുള്ള നാടകമെന്നും അദ്ദേഹം പറഞ്ഞു.

 

ഒരു പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയേയും പ്രധാനപ്പെട്ട ആളുകളേയുമൊക്കെ വിളിക്കേണ്ടതാണ്. അത് വിളിക്കാതിരിക്കാന്‍ ഇവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ല. ഔദ്യോഗിക പരിപാടിയാണ്. ആ പരിപാടിയിലേക്ക് പൊതുമരാമത്ത് മന്ത്രിയെ വിളിക്കാതിരുന്നത് തെറ്റ് തന്നെയാണ്. പക്ഷേ ഉദ്ഘാടനം എന്തിനാണെന്നാണ് എനിക്ക് മനസിലാകാത്തത് – അദ്ദേഹം പറഞ്ഞു.ജോലി തീരാതെ ഉദ്ഘാടനം വെക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. എത്ര ശതമാനം ജോലി തീര്‍ന്നു. ആളുകളുടെ മുന്നില്‍ ദയവു ചെയ്ത് പരിഹാസ കഥാപാത്രമാകരുത്. മുഖ്യമന്ത്രി തുരങ്കപാതയുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്ഘാടനങ്ങളാണ് നടത്തിയത്. സര്‍വേ ഉദ്ഘാടനം, നിര്‍മാണോദ്ഘാടനം, ബ്ലാസ്റ്റിംഗ് ഉദ്ഘാടനം. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഭരണാധികാരി പാറപൊട്ടിക്കല്‍ ഉദ്ഘാടനം ചെയ്തത് – അദ്ദേഹം പറഞ്ഞു.

 

നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാനും മുഖ്യമന്ത്രി എത്തിയില്ല. രാമനാട്ടുകരയില്‍ ദേശീയപാതയിലൂടെ റോഡ് ഷോ നടത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതീകാത്മകമായി പ്രതിഷേധിച്ചു.