കെ.ബി ഗണേഷ് കുമാറിനെതിരായ ആരോപണം; കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞു, പരാതി നൽകാതെ കേസെടുക്കില്ല, വിശദീകരണം നൽകി പൊലീസ്
ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരായ ആരോപണത്തിൽ ഇടപെടാതിരുന്നത് ന്യായീകരിച്ച് പൊലീസ്. കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യയടക്കം പറഞ്ഞു. 20 മിനിറ്റിലേറെ വീട്ടിൽ നിരീക്ഷിച്ചുവെന്നും 112 ൽ വരുന്ന കോളുകളിൽ കേസെടുക്കാറില്ല എന്നുമാണ് കൊല്ലം റൂറൽ എസ്പി ഡിജിപിയ്ക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. മന്ത്രിയുടെ വസതിയിലെത്തിയ പൊലീസുകാർ വെറും കാഴ്ചക്കാരായി മടങ്ങി എന്ന ആരോപണങ്ങൾ ശക്തമാക്കുന്നതിനിടയിലാണ് സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയത്.പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ ഫോൺ കോൾ എത്തിയത്. ഉടൻ തന്നെ വാളകതുള്ള പൊലീസും പിങ്ക് പോലീസും വീട്ടിൽ എത്തുകയായിരുന്നു. കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യ പറയുകയും ശേഷം 20 മിനിറ്റിലേറെ വീട്ടിൽ നടത്തിയ നിരീക്ഷണത്തിന് ശേഷം മടങ്ങുകയായിരുന്നു. മന്ത്രിയുടെ ഭാര്യയോ വീട്ടിലുണ്ടായിരുന്ന സ്ത്രീയോ പരാതി നൽകാതെ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. കെ എസ് യുവിൻ്റെ ഉൾപ്പെടെ പരാതി ലഭിച്ചിട്ടില്ലന്നും പൊലീസ് വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
മന്ത്രിയെ വാളകത്തെ വീട്ടിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച തന്നെ മന്ത്രിയുടെ സ്റ്റാഫുകൾ തടഞ്ഞുവെന്നും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നുമാണ് ബിന്ദു ആരോപിക്കുന്നത്. അടിയന്തര സഹായ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും ഇടപെടാതെ മടങ്ങിയെന്നുമാണ് ഗുരുതര ആരോപണം.
