Uncategorized

‘പരിഹസിച്ചിട്ടില്ല’; അനുനയ നീക്കവുമായി സിപിഐഎം, ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

Spread the love

 

പാർട്ടി വിടുമെന്ന സൂചനകൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും എം വി ഗോവിന്ദൻ. ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടിട്ടാണെന്നും മാധ്യമങ്ങൾ ഇതൊക്കെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും മെമ്പർഷിപ്പ് പുതുക്കണമെന്ന് ജി സുധാകരനോട് ആവശ്യപ്പെട്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇന്നലെ രാത്രിയോടെയാണ് എം വി ഗോവിന്ദൻ ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചത്.എന്നാൽ അനുനയ നീക്കത്തിൽ ജി സുധാകരൻ വഴങ്ങിയില്ല. പാർട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. വിഷയത്തിൽ എം എ ബേബിയോ മുഖ്യമന്ത്രിയോ ഇടപെടണം എന്ന നിലപാടിലാണ് മുതിർന്ന നേതാവ്. പാർട്ടി അനുനയത്തിന്റെ പാത തുടർന്ന സാഹചര്യത്തിൽ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പുനരാലോചനയുണ്ട്.

 

ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനമായിരുന്നു ജി സുധാകരൻ ഇന്നലെ ഫേസ്ബുക്കിലൂടെ നടത്തിയത്. വർഷങ്ങളായി പാർട്ടിയിൽ നേരിട്ട് കടുത്ത അവഗണന തുറന്നു പറഞ്ഞായിരുന്നു വിമർശനം. ഫെബ്രുവരി 28ന് എം വി ഗോവിന്ദൻ നടത്തിയ ഈ പരാമർശമാണ് ജി സുധാകരനെ ചൊടുപ്പിച്ചത്. നാളുകളായി ജില്ലാ നേതൃത്വത്തിൽ നിന്ന് നേടുന്ന അവഗണനയ്ക്ക് പുറമേ സംസ്ഥാന സെക്രട്ടറി കൂടി തള്ളിപ്പറഞ്ഞതോടെ ജി സുധാകരൻ പൊട്ടിത്തെറിച്ചു. പാർട്ടി അംഗത്വം പുതുക്കില്ല, ലെവി അടയ്ക്കില്ല, ജില്ലാ സെക്രട്ടറി നാസർ കടുത്ത അവഗണന കാട്ടി, വീടിനടുത്തുള്ള പാർട്ടി പരിപാടികളിൽ പോലും ക്ഷണിച്ചില്ല, എം വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ നടത്തിയ പ്രസ്താവന ശരിയല്ലാത്ത പ്രയോഗം… ഇങ്ങനെ നീളുന്നു ജി സുധാകരന്റെ പരാതികൾ. പാർട്ടി സെക്രട്ടറി കളിയാക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇതൊന്നും തിരുത്താൻ ആരും തയ്യാറായില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.