Uncategorized

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന് ജാമ്യം

Spread the love

 

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പദ്മകുമാറിന് ജാമ്യം. സ്വാഭാവിക ജാമ്യമാണ് കൊല്ലം വിജിലൻസ് കോടതി നൽകിയത്. ദ്വാരപാലക പാളി കേസിലാണ് ജാമ്യം. ദ്വാരപാലകപാളി കേസിലും 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം. സ്വർണകൊള്ള കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ആളാണ് എ പദ്മകുമാർ. കട്ടിളപ്പാളി കേസിൽ നേരത്തെ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ശബരിമല സ്വർണകൊള്ള കേസിൽ 2025 നവംബർ 20നാണ് ദേവസ്വം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പദ്മകുമാർ അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. പിന്നാലെ റിമാൻഡിൽ കഴിയവെ ദ്വാരപാലകപാളി കേസിലും അറസ്റ്റ് രേഖപ്പെ‍ടുത്തുകയായിരുന്നു. കട്ടിളപ്പാളി കേസിൽ ഫെബ്രുവരി 20ന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരാപാലക കേസിൽ കൂടി സ്വാഭാവിക ജാമ്യം ലഭിച്ചതോടെ പത്മകുമാർ ജയിൽ മോചിതനാകും.

 

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചു പേർക്ക് സ്വഭാവിക ജാമ്യം ലഭിച്ചിരുന്നു. തന്ത്രി കണ്ഠരര്, കെഎസ് ബൈജു എന്നിവർക്കും ജാമ്യം ലഭിച്ചിരുന്നു. റിമാൻഡ് 90 ദിവസം പൂർത്തിയാക്കുന്നതോടെ മറ്റു പ്രതികളും ജാമ്യത്തിനായി കോടതിയെ സമീപിക്കും.