‘കേരളം’ എന്നാക്കി മാറ്റിയത് ചരിത്രപരമായ തീരുമാനം; മാറ്റത്തിലേക്കുള്ള പ്രയാണത്തിന് തുടക്കം’; രാജീവ് ചന്ദ്രശേഖർ
കേരള എന്ന പേര് കേരളം എന്നാക്കി മാറ്റിയതിൽ നന്ദി പറയാൻ സാംസ്കാരിക നായകരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സാംസ്കാരിക നായകരായ ജോർജ് ഓണക്കൂർ, ശ്രീകുമാരൻ തമ്പി, വി. മധുസൂദനൻ നായർ, കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീജിത്ത് മൂത്തേടത്ത്, മുതിർന്ന മാധ്യമപ്രവർത്തകൻ പി. ശ്രീകുമാർ, പ്രൊഫസർ ഡോ. എ.എം. ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്.സംസ്ഥാനത്തിന്റെ പേര് കേരള എന്നിതിൽ നിന്ന് കേരളം എന്നാക്കി മാറ്റിയത് ചരിത്രപരമായ തീരുമാനമെന്ന് രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന ആവശ്യം 70 വർഷമായിട്ടും നിറവേറ്റപ്പെടാതെ തുടരുകയായിരുന്നുവെന്നും തലമുറകളായുള്ള ഈ ആവശ്യം സാക്ഷാത്കരിച്ചതിന് മോദിക്ക് നന്ദിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാറ്റത്തിലേക്കുള്ള പ്രയാണത്തിന് തുടക്കമായിക്കഴിഞ്ഞുവെന്ന് അദേഹം പോസ്റ്റിൽ വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാള സാഹിത്യ ലോകത്തിലെ അതികായന്മാരായ ശ്രീ ജോർജ് ഓണക്കൂർ, ശ്രീ ശ്രീകുമാരൻ തമ്പി, ശ്രീ വി. മധുസൂദനൻ നായർ, കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ ശ്രീജിത്ത് മൂത്തേടത്ത്, മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ പി. ശ്രീകുമാർ, പ്രൊഫസർ ഡോ. എ.എം. ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നു.
നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന ആവശ്യം 70 വർഷമായിട്ടും നിറവേറ്റപ്പെടാതെ തുടരുകയായിരുന്നു. തലമുറകളായുള്ള ഈ ആവശ്യം സാക്ഷാത്കരിച്ചതിന്, സാഹിത്യ-സാംസ്കാരിക മേഖലകളിലെ ഈ ബഹുമാന്യ വ്യക്തിത്വങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോട് നേരിട്ട് നന്ദി അറിയിച്ചു.
നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും വീണ്ടെടുക്കുന്നതിനായുള്ള വലിയൊരു ചുവടുവെപ്പാണ് ഈ ചരിത്രപരമായ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലൂടെ വ്യക്തമാകുന്നത് ഇതാണ് – മറ്റുള്ളവർ ചർച്ച ചെയ്ത് വൈകിപ്പിക്കുമ്പോൾ, മോദി ജി കാര്യങ്ങൾ നടപ്പിലാക്കി കാണിക്കുന്നു.പൈതൃകത്തിന്റെ കരുത്തും ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസവുമായി മാറ്റത്തിലേക്കുള്ള പ്രയാണത്തിന് തുടക്കമായിക്കഴിഞ്ഞു.
