‘കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് 3 തൊഴിലാളികൾ മരിച്ചതല്ല, ഈ ഭരണസമിതി കൊന്നതാണ്’; ഡിസിസി പ്രസിഡന്റ്
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് 3 പേര് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും. മൂന്നു തൊഴിലാളികൾ മരിച്ചതല്ല, ഈ ഭരണസമിതി കൊന്നതെന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ വിമർശിച്ചു.കോർപ്പറേഷൻ മറുപടി പറയണം. പൊളിക്കാൻ തീരുമാനിച്ച കെട്ടിടം എന്തിന് വീണ്ടും വാടകയ്ക്ക് നൽകി. വിഷയത്തിൽ കൃത്യമായ ജുഡീഷ്യൽ അന്വേഷണം വേണം. ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ടു പോകുമെന്നും പ്രവീൺ കുമാർ വ്യക്തമാക്കി.
വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്കി കൊണ്ടുള്ള തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നുള്ള ചരക്ക് നീക്കം ഉള്‍പ്പെടെ തടസപ്പെടും. അപകടത്തിൽ പ്രതിഷേധവുമായി ബിജെപി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. കോര്‍പ്പറേഷനിലെ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വാക്കേറ്റവും ഉണ്ടായി. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. അപകടത്തിൽ കോര്‍പ്പറേഷനതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുള്ള അപകടത്തിൽ ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്. മരിച്ച ഇരുവരും ലോഡിങ് തൊഴിലാളികളാണ്. കിനാശ്ശേരി സ്വദേശിയാണ് ജബ്ബാര്‍.
