Uncategorized

എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് ഷാഫി പറമ്പിൽ, ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചതെന്ന് പ്രമോദ് കക്കട്ടിൽ

Spread the love

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വേദിയിലുണ്ടായ പിടിവലി സംഭവത്തില്‍ പ്രതികരണവുമായി ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ. ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്.കാണികൾ ഷാഫി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ വിളിച്ചു. സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നത്. തന്റെ ഏറ്റവും പ്രീയപ്പെട്ട നേതാവാണ് ഷാഫി പറമ്പിൽ എന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്ത മുഴുവന്‍ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു ‘സ്‌നേഹത്തള്ളല്‍’ആയിരുന്നുവെന്നാണ് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞത്. സൈബറാക്രമണം നടത്തി സിപിഐഎം ജാഥയുടെ ശോഭ നശിപ്പിക്കുകയാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്തകള്‍ മുഴുവന്‍ വാസ്തവിരുദ്ധമാണ്. ഒരു നീരസവും ഉണ്ടായിട്ടില്ല. പ്രവര്‍ത്തകര്‍ ഷാഫിയെ വിളിക്കണമെന്ന് പറഞ്ഞപ്പോള്‍ വിളിക്കരുതെന്ന് പറഞ്ഞ് ഒരു സ്‌നേഹ തള്ളല്‍ ഉണ്ടായതാണ്. ആ സ്‌നേഹ തള്ളല്‍ ഉന്തും തള്ളലുമായാല്‍ എന്തുചെയ്യാനാണ്. ഷാഫി തന്നെ എന്നോടാണ് പറഞ്ഞത് സമയം വൈകിയെന്നും എംപി എംകെ രാഘവനെയും പാറയ്ക്കല്‍ അബ്ദുള്ളയെയും വിളിക്കാന്‍’ – ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങിലായിരുന്നു ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് പിടിവലി ഉണ്ടായത്. ജാഥാലീഡര്‍ വിഡി സതീശനെ സംസാരിക്കാനായി അധ്യക്ഷന്‍ ഡിസിസി സെക്രട്ടറികൂടിയായ പ്രമോദ് കക്കട്ടില്‍ വിളിച്ചപ്പോഴാണ് സംഭവം.

ഈ സമയത്ത് ഷാഫിയെ കണ്ട പ്രമോദ് കക്കട്ടില്‍ അദ്ദേഹത്തെ സംസാരിക്കാനായി ക്ഷണിക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടെന്നുപറഞ്ഞ് ഷാഫി തടഞ്ഞു. ഇത് അവഗണിച്ച് പ്രമോദ് മൈക്കിനടുത്തേക്ക് നീങ്ങിയെങ്കിലും ഷാഫി സമ്മതിച്ചില്ല.

വിഡി സതീശന്റെ പ്രസംഗം അവസാനിച്ചശേഷം ഷാഫി സംസാരിക്കണമെന്ന് സദസില്‍നിന്ന് ആവശ്യമുയര്‍ന്നു. പ്രമോദ് കക്കട്ടില്‍ ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേക്ക് പോകുമ്പോള്‍ വീണ്ടും ഷാഫി തടഞ്ഞു. ഇതോടെ വീണ്ടും പിടിവലിയായി. ഒടുവില്‍ ഷാഫിയെ ക്ഷണിക്കുകയും ഷാഫി പെട്ടെന്നുതന്നെ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.